മാന്യമല്ലാത്തതും അല്‍പ്പത്തം നിറഞ്ഞതുമായ പെരുമാറ്റമാണ് കൊഹ്‌ലിയുടേത്: മിച്ചല്‍

പെര്‍ത്ത്: പെര്‍ത്ത് ടെസ്റ്റില്‍ പരാജയം ഏറ്റുവാങ്ങിയതിന് പുറകേ ഇന്ത്യന്‍ താരങ്ങള്‍ അനവധി വിമര്‍ശനങ്ങളാണ് നേരിടുന്നത്. കളിയുടെ പരാജയം കൊണ്ടല്ല കളിക്കളത്തിലെ മോശം സ്വഭാവങ്ങളാണ് താരങ്ങള്‍ക്ക് വിമര്‍ശനങ്ങള്‍ക്ക് പാത്രമാകാനുള്ള അവസരം ഒരുക്കിയത്.

ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിക്കെതിരെയാണ് ഏറിയ വിമര്‍ശനങ്ങളും എത്തുന്നത്. ഇപ്പോള്‍ കൊഹ്‌ലിക്കെതിരെ വിമര്‍ശനവുമായി ആഞ്ഞടിച്ചിരിക്കുന്നത് മുന്‍ ഓസീസ് പേസര്‍ മിച്ചല്‍ ജോണ്‍സണ്‍ ആണ്. പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടേത് മാന്യമല്ലാത്തതും അല്‍പ്പത്തം നിറഞ്ഞതുമായ പെരുമാറ്റമായിരുന്നുവെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്. മത്സരശേഷം ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്‌നിന് ഹസ്തദാനം ചെയ്തപ്പോള്‍ കോഹ്‌ലി മുഖത്തുപോലും നോക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മത്സരശേഷം പരസ്പരം ഹസ്തദാനം ചെയ്യുമ്പോള്‍ മുഖത്തു നോക്കി മികച്ച മത്സരമായിരുന്നു എന്നു പറയുന്നതാണ് കളിയിലെ മാന്യത. പക്ഷെ ടിം പെയ്‌ന് കൈ കൊടുത്തപ്പോള്‍ കൊഹ്‌ലി ദ്വേഷ്യമാണ് പ്രകടിപ്പിച്ചത് അദ്ദേഹത്തിന്റെ മുഖത്ത് പോലും കൊഹ്‌ലി നോക്കിയില്ല. മറ്റ് താരങ്ങള്‍ ഇതു ചെയ്താല്‍ ഇതുപോലെയായിരിക്കില്ല. പക്ഷെ അദ്ദേഹം വിരാട് കോഹ്‌ലിയായതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ നിന്നെല്ലാം എളുപ്പം തടിയൂരും. പെര്‍ത്ത് ടെസ്റ്റിലെ കൊഹ്‌ലിയുടെ പെരുമാറ്റത്തെ അല്‍പത്തം എന്ന് വിശേഷിപ്പിക്കേണ്ടിവരുമെന്നും ജോണ്‍സണ്‍ പറഞ്ഞു.

കളിയുടെ അവസാന ദിവസം സെഞ്ച്വറി അടിച്ചശേഷം വിവാദ ക്യാച്ചില്‍ പുറത്തായി ഡ്രസ്സിംഗ് റൂമിലേക്ക് നടക്കുമ്പോള്‍ പെര്‍ത്തിലെ കാണികള്‍ എഴുന്നേറ്റ് നിന്നാണ് കൊഹ്‌ലിക്ക് കൈയടിച്ചത്. എന്നാല്‍ അവര്‍ക്ക് നന്ദി പറയാതെ ഡ്രസ്സിംഗ് റൂമിലേക്ക് കയറിപ്പോയ കൊഹ്‌ലിയുടെ നടപടിയും ശരിയായില്ല. വിവാദ ക്യാച്ചിലാണ് പുറത്തായതെങ്കിലും കാണികള്‍ നല്‍കുന്ന ആദരത്തെ തിരിച്ച് ബഹുമാനിക്കണമെന്നും ജോണ്‍സണ്‍ വ്യക്തമാക്കി.

Top