നാഗ്‌പൂര്‍: ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് നാളെ നാഗ്പൂരിൽ തുടക്കം. രാവിലെ 9.30നാണ് ഒന്നാംടെസ്റ്റ് തുടങ്ങുക. ബോർഡർ-ഗാവസ്കർ ട്രോഫിയിൽ ജയം മാത്രമല്ല, ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഫൈനൽ ബെർത്ത് കൂടി ഉറപ്പിക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്.നാല് ടെസ്റ്റുകളുള്ള പരമ്പരയിൽ ജയത്തുടക്കം ലക്ഷ്യമിട്ടിറങ്ങുമ്പോൾ ടോപ് ഓർഡറിലടക്കം ഇന്ത്യന്‍ ടീമില്‍ മാറ്റത്തിന് സാധ്യതയുണ്ട്.
ടി20യിലും ഏകദിനത്തിലും സെഞ്ച്വറി വേട്ടയുമായി മിന്നും ഫോമിലുള്ള ശുഭ്മാൻ ഗിൽ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കൊപ്പം ഓപ്പണറായെത്തിയേക്കും. കെ.എൽ.രാഹുലിനെ മധ്യനിരയിലേക്ക് മാറ്റണമെന്നും ആവശ്യമുയരുന്നുണ്ട്. കളിച്ച 45 ടെസ്റ്റിൽ 42ലും ഓപ്പണറായിരുന്നെങ്കിലും എവിടെകളിക്കാനും തയ്യാറാണെന്ന് കെ.എൽ.രാഹുൽ വ്യക്തമാക്കി.