ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയയെ കുഞ്ഞന്‍ സ്‌കോറിന് പുറത്താക്കി ഇന്ത്യ

ചെന്നൈ : ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയയെ കുഞ്ഞന്‍ സ്‌കോറിന് പുറത്താക്കി രോഹിത് ശര്‍മയും സംഘവും അരങ്ങേറി. ചെന്നൈ എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയെ ഓസീസ് 49.3 ഓവറില്‍ 199ന് എല്ലാവരും പുറത്തായി. 10 ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയാണ് ഓസീസിനെ തകര്‍ത്തത്. കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുമ്ര എന്നിവര്‍ക്ക് രണ്ട് വിക്കറ്റുണ്ട്. ഓസീസ് നിരയില്‍ ഒരാള്‍ക്ക് പോലും അര്‍ധ സെഞ്ചുറി നേടാനായില്ല. 46 റണ്‍സെടുത്ത സ്റ്റീവന്‍ സ്മിത്താണ് ടോപ് സ്‌കോറര്‍. ഡേവിഡ് വാര്‍ണര്‍ 41 റണ്‍സെടുത്തു.

അത്ര നല്ലതായിരുന്നില്ല ഓസീസിന്റെ തുടക്കം. മൂന്നാം ഓവറില്‍ തന്നെ അവര്‍ക്ക് ഓപ്പണര്‍ മിച്ചല്‍ മാര്‍ഷിനെ (0) നഷ്ടമായി. ബുമ്രയുടെ പന്തില്‍ സ്ലിപ്പില്‍ വിരാട് കോലിക്ക് ക്യാച്ച്. പിന്നീട് മൂന്നാം വിക്കറ്റില്‍ വാര്‍ണര്‍ – സ്മിത്ത് സഖ്യം 69 കൂട്ടിചേര്‍ത്തു. എന്നാല്‍ വാര്‍ണറെ റിട്ടേണ്‍ ക്യാച്ചിലൂടെ കുല്‍ദീപ് മടക്കി. പിന്നീടാണ് ജഡേജ പന്തെറിയാനെത്തിയത്. വിലപ്പെട്ട മൂന്ന് വിക്കറ്റുകള്‍ താരം സ്വന്തമാക്കി. സ്മിത്തിനെ ബൗള്‍ഡാക്കിയായിരുന്നു തുടക്കം.

പിന്നാലെ മര്‍നസ് ലബുഷെയ്‌നെ (27) വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന്റെ കൈകളിലെത്തിച്ചു. അതേ ഓവറില്‍ അലക്‌സ് ക്യാരിയെ (0) വിക്കറ്റിന് മുന്നില്‍ കുടുക്കി മൂന്ന് വിക്കറ്റ് പൂര്‍ത്തിയാക്കി. ഇതിനിടെ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ കുല്‍ദീപ് ബൗള്‍ഡാക്കി. കാമറൂണ്‍ ഗ്രീന്‍ (8) അശ്വിന്‍ മുന്നില്‍ കീഴടങ്ങിയപ്പോല്‍ കമ്മിന്‍സിനെ (15) ബുമ്ര മടക്കി. ആഡം സാംപ (6) ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ മിഡ് ഓഫില്‍ വിരാട് കോലിക്ക് ക്യാച്ച് നല്‍കി. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ (28) റണ്‍സാണ് ഓസീസിനെ 200ന് അടുത്തെത്തിച്ചത്. സ്റ്റാര്‍ക്കിനെ അവസാന ഓവറില്‍ സിറാജ് മടക്കി. ജോഷ് ഹേസല്‍വുഡ് (1) പുറത്താവാതെ നിന്നു.

ഓസ്‌ട്രേലിയ പ്ലേയിംഗ് ഇലവന്‍: ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലാബുഷെയ്ന്‍, ഗ്ലെന്‍ മാക്‌സ്വെല്‍, കാമറൂണ്‍ ഗ്രീന്‍, അലക്‌സ് കാരി, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംപ, ജോഷ് ഹാസല്‍വുഡ്

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര മുഹമ്മദ് സിറാജ്.

Top