സിഡ്‌നിയിൽ ഒസീസിനെ സമനിലയിൽ പൂട്ടി ഇന്ത്യ

സിഡ്‌നി: ഇന്ത്യ- ഓസ്ട്രേലിയ മൂന്നാം ടെസ്റ്റില്‍ സമനില. അനായാസം തോൽപിക്കാമെന്ന ഒസീസിന്റെ മോഹങ്ങളെ കാറ്റിൽ പറത്തി ഇന്ത്യസമനില പൊരുതി നേടുകയായിരുന്നു. ചേതേശ്വര്‍ പൂജാര, ഋഷഭ് പന്ത്, ഹനുമ വിഹാരി, ആര്‍. അശ്വിന്‍ എന്നിവരുടെ മികച്ച പ്രകടനമാണ് ഓസീസിനെ പ്രതിരോധത്തിലാക്കിയത്. അഞ്ചാം ദിനം ഒരു ഓവര്‍ ബാക്കിയുള്ളപ്പോള്‍ ഇന്ത്യ അഞ്ചിന് 334 റണ്‍സെന്ന നിലയില്‍ നില്‍ക്കെയാണ് മത്സരം അവസാനിപ്പിക്കാന്‍ ഇരു ടീമും തീരുമാനിച്ചത്.

ഇതോടെ ഒരു മത്സരം ബാക്കിനില്‍ക്കെ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ച് പരമ്പരയില്‍ സമനില പാലിക്കുകയാണ്. ഇതോടെ നാലാമത്തേതും അവസാനത്തേതുമായ മത്സരം വിജയിയെ തീരുമാനിക്കും. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറിയും രണ്ടാം ഇന്നിംഗ്‌സില്‍ അര്‍ധ സെഞ്ചുറിയും നേടിയ സ്റ്റീവ് സ്‌മിത്താണ് മാന്‍ ഓഫ് ദ് മാച്ച്.

89-ാം ഓവറില്‍ ക്രീസില്‍ ഒന്നിച്ച ഹനുമ വിഹാരി – അശ്വിന്‍ സഖ്യം 43-ഓളം ഓവറുകളാണ് പ്രതിരോധിച്ചത്. 161 പന്തുകള്‍ നേരിട്ട വിഹാരി 23 റണ്‍സോടെയും 128 പന്തുകള്‍ നേരിട്ട അശ്വിന്‍ 39 റണ്‍സോടെയും പുറത്താകാതെ നിന്നു. നാലാം വിക്കറ്റില്‍ പൂജാര – പന്ത് സഖ്യം 148 റണ്‍സ് ചേര്‍ത്തിരുന്നു.

Top