സിഡ്നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അഞ്ചാം ദിനം 407 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 280 റണ്‍സെന്ന നിലയിലാണ്. അവസാന സെഷന്‍ ശേഷിക്കേ ഇന്ത്യയ്ക്ക് ഇനി വിജയത്തിലേക്ക് 127 റണ്‍സ് കൂടി വേണം. ഹനുമ വിഹാരി (4*), അശ്വിന്‍ (7*) എന്നിവരാണ് ക്രീസില്‍. ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയെ ഇന്ത്യയ്ക്ക് തുടക്കത്തിലേ നഷ്ടമായി. നാലാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ചേതേശ്വര്‍ പൂജാര – ഋഷഭ് പന്ത് കൂട്ടുകെട്ട് പിരിഞ്ഞതും ഇന്ത്യക്ക് കനത്ത തിരിച്ചടിയായി. 148 റണ്‍സ് എടുത്ത ശേഷമാണ് പൂജാര – പന്ത് കൂട്ടുകെട്ട് പിരിഞ്ഞത്. ഇന്ത്യന്‍ സ്‌കോര്‍ 250-ല്‍ നില്‍ക്കെ പന്തിനെ നഥാന്‍ ലിയോണാണ് പുറത്താക്കിയത്. 118 പന്തില്‍ നിന്ന് മൂന്നു സിക്സും 12 ഫോറുമടക്കം പന്ത് 97 റണ്‍സെടുത്തു.
205 പന്തിൽ നിന്ന് 12 ബൗണ്ടറികളോടെ 77 റണ്‍സെടുത്ത പൂജാരയെ ഹെയ്‌സല്‍വുഡ് പുറത്താക്കി ഇന്ത്യയെ പ്രതിരോധത്തിലാക്കി. രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് നാലു റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് ക്യാപ്റ്റിനെ (4) നഷ്ടമായത്. ലിയോണാണ് താരത്തെ പുറത്താക്കിയത്. 31 റണ്‍സെടുത്ത ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, അര്‍ധ സെഞ്ചുറി നേടിയ രോഹിത് ശര്‍മ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നേരത്തെ നഷ്ടമായത്. ഓപ്പണിങ് വിക്കറ്റില്‍ രോഹിത് ശര്‍മ – ശുഭ്മാന്‍ ഗില്‍ സഖ്യം 71 റണ്‍സ് ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്.