സിഡ്നി: മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ 407 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെന്ന നിലയിലാണ് ഇന്ന് കാളി അവസാനിക്കുന്നത്. 9 റണ്‍സുമായി ചേതേശ്വര്‍ പൂജാരയും 4 റണ്‍സുമായി ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുമാണ് ക്രീസില്‍. ഓപ്പണിങ് വിക്കറ്റില്‍ രോഹിത് ശര്‍മ – ശുഭ്മാന്‍ ഗില്‍ സഖ്യം 71 റണ്‍സ് ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്.
31 റണ്‍സെടുത്ത ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, അര്‍ധ സെഞ്ചുറി നേടിയ രോഹിത് ശര്‍മ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 98 പന്തില്‍ നിന്ന് അഞ്ചു ഫോറും ഒരു സിക്‌സുമടക്കം 52 റണ്‍സ് നേടിയ രോഹിത്തിനെ കമ്മിന്‍സ് പുറത്താക്കുകയായിരുന്നു. അവസാന ദിനം എട്ടു വിക്കറ്റ് ശേഷിക്കെ ജയത്തിലേക്ക് ഇന്ത്യയ്ക്ക് 309 റണ്‍സ് കൂടി വേണം.
രണ്ടാം ഇന്നിങ്സ് ആറു വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സെന്ന നിലയിലാണ് ഓസ്ട്രേലിയ ഡിക്ലയര്‍ ചെയ്തത്. 132 പന്തില്‍ നിന്ന് നാലു സിക്‌സും എട്ടു ഫോറുമടക്കം 84 റണ്‍സെടുത്ത കാമറൂണ്‍ ഗ്രീനാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍.