സിഡ്നി: മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ ഓസ്ട്രേലിയയുടെ സ്‌കോറായ 338നെതിരെ ബാറ്റേന്തിയ ഇന്ത്യ 244 റണ്‍സിന് പുറത്തായി. ഇതോടെ ഒസീസ് 94 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കി. ഇന്ത്യയ്ക്കായി അര്‍ധ സെഞ്ചുറി നേടി ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര എന്നിവർ മികച്ച പ്രകടനം കാഴ്ച വെച്ചു. 101 പന്തില്‍ നിന്ന് എട്ടു ബൗണ്ടറിയടക്കം 50 റണ്‍സാണ് ഗിൽ നേടിയത്. 176 പന്തില്‍ നിന്ന് അഞ്ചു ബൗണ്ടറികളോടെ 50 റണ്‍സ് പൂജാരയും സ്വന്തമാക്കി. 37 പന്തില്‍ നിന്ന് അഞ്ചു ബൗണ്ടറികളോടെ 28 റണ്‍സുമായി ജഡേജ പുറത്താകാതെ നിന്നു. മൂന്നാം ദിനം രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സെന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് അജിങ്ക്യ രഹാനെയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 70 പന്തുകള്‍ നേരിട്ട് 22 റണ്‍സെടുത്ത രഹാനെയെ പാറ്റ് കമ്മിന്‍സ് പുറത്താക്കുകയായിരുന്നു.
പിന്നാലെ നാലു റണ്‍സ് മാത്രമെടുത്ത് ഹനുമ വിഹാരി റണ്ണൗട്ടായതും ഇന്ത്യയ്ക്ക് തിരിച്ചടിയായി. തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച ചേതേശ്വര്‍ പൂജാര – ഋഷഭ് പന്ത് സഖ്യം അഞ്ചാം വിക്കറ്റില്‍ 53 റണ്‍സ് കൂട്ടിച്ചേര്‍ത്ത്. പിന്നാലെ പന്തിനെ ഹെയെസല്‍വുഡ് പുറത്താക്കി. 67 പന്തില്‍ നിന്ന് നാലു ബൗണ്ടറികളോടെ 36 റണ്‍സെടുത്താണ് പന്ത് മടങ്ങിയത്. പിന്നാലെ പൂജാരയെ പുറത്താക്കി കമ്മിന്‍സ് ഇന്ത്യയെ വീണ്ടും പ്രതിരോധത്തിലാക്കി. ആര്‍. അശ്വിന്‍ (10), നവ്ദീപ് സെയ്‌നി (4), ബുംറ (0), സിറാജ് (6) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
ഓസ്‌ട്രേലിയക്കായി പാറ്റ് കമ്മിന്‍സ് നാലു വിക്കറ്റും ജോഷ് ഹെയ്‌സല്‍വുഡ് രണ്ടു വിക്കറ്റും വീഴ്ത്തി. രണ്ടാം ദിനം ഇന്ത്യയ്ക്കായി ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ അര്‍ധ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി മികച്ച തുടക്കമാണ് നല്‍കിയത്.