രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ 51 റണ്‍സിന് തകര്‍ത്ത് ഓസ്‌ട്രേലിയ

സിഡ്‌നി: ഇന്ത്യ – ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും തോല്‍വി ഏറ്റുവാങ്ങി ഇന്ത്യന്‍ ടീം. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 51 റണ്‍സിനാണ് ഇന്ത്യയെ തകര്‍ത്തത്. നിശ്ചിത 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 389 റണ്‍സാണ് ഒസീസ് അടിച്ചുകൂട്ടിയത്. ഇന്ത്യയ്ക്ക് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര അനായാസം ഓസീസിന്റെ കൈപ്പിടിയിലായി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടിയ സ്റ്റീസ് സ്മിത്ത്, അര്‍ധ സെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്, മാര്‍നസ് ലബുഷെയ്ന്‍, ഗ്ലെന്‍ മാര്‍ക്‌സെല്‍ എന്നിവരുടെ മികച്ച പ്രകടനമാണ് ഒസീസിന്റെ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

ഇന്ത്യയ്ക്ക് വേണ്ടി വിരാട് കോഹ്‌ലിയും(89) കെ.എല്‍ രാഹുലും(76) അര്‍ദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. മായങ്ക് അഗര്‍വാളും ശിഖര്‍ ധവാനും ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും 58 റണ്‍സെടുത്ത ശേഷം ആ കൂട്ടുകെട്ട് പിരിഞ്ഞു. പിന്നീട് കോഹ്‌ലിയുടെയും ശ്രേയസ് അയ്യരുടെയും ചെറുത്തുനില്‍പ്പായിരുന്നു. നാലാം വിക്കറ്റില്‍ 93 റണ്‍സെടുക്കാന്‍ ഈ കൂട്ടുകെട്ടിന് കഴിഞ്ഞു. 36 പന്തില്‍ നിന്ന് അഞ്ചു ഫോറുകളടക്കം 38 റണ്‍സെടുത്ത അയ്യരെ സ്റ്റീവ് സ്മിത്ത് തകര്‍പ്പനൊരു ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. പിന്നീട് കെ.എല്‍ രാഹുല്‍- കോലി കൂട്ടുകെട്ടില്‍ 72 റണ്‍സെടുത്തു. 66 പന്തില്‍ നിന്ന് അഞ്ചു സിക്സും നാലു ഫോറുമടക്കം 76 റണ്‍സെടുത്ത രാഹുല്‍ 44-ാം ഓവറിലാണ് പുറത്തായത്. കൃത്യമായ ഇടവേളകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കൂട്ടുകെട്ടുകളെ നിരന്തരം ഇല്ലാതാക്കാന്‍ ഒസീസ് ശ്രമിച്ചിരുന്നു.

38 റണ്‍സെടുത്ത ശ്രേയസ് അയ്യരെ ഹെന്റിക്‌സ് പുറത്താക്കി. കോഹ്‌ലിയെ ഹേസല്‍വുഡ് പുറത്താക്കി. ഓസ്‌ട്രേലിയക്കായി പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റുകളും ഹേസല്‍വുഡ്, ആദം സാംപ എന്നിവര്‍ രണ്ടും ഹെന്റിക്‌സ്, ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ജസ്പ്രീത് ബുമ്ര 10 ഓവറില്‍ 79 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു. ഹാര്‍ദിക് പാണ്ഡ്യ നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങിയും മുഹമ്മദ് ഷമി ഒന്‍പത് ഓവറില്‍ 73 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി. നവ്ദീപ് സെയ്‌നി ഏഴ് ഓവറില്‍ 70 റണ്‍സും യുസ്വേന്ദ്ര ചെഹല്‍ ഒന്‍പത് ഓവറില്‍ 71 റണ്‍സും വഴങ്ങി. രവീന്ദ്ര ജഡേജ 10 ഓവറില്‍ 60 റണ്‍സ് വഴങ്ങിയപ്പോള്‍, ഒരു ഓവര്‍ ബോള്‍ ചെയ്ത മായങ്ക് അഗര്‍വാള്‍ 10 റണ്‍സ് വിട്ടുകൊടുത്തു. ഇന്ത്യന്‍ നിരയില്‍ ബോള്‍ ചെയ്ത ഏഴു പേരും ഓവറില്‍ ശരാശരി ആറു റണ്‍സിനു മുകളില്‍ വഴങ്ങിയതും ഇന്ത്യയെ കൂടുതല്‍ പരിക്കേല്‍പ്പിച്ചു.

Top