സമ്മര്‍ദ്ദം തീര്‍ക്കാന്‍ ഉറച്ച് അമേരിക്കയും ഇന്ത്യയും; വഴങ്ങില്ലെന്ന് ഒപെക് രാജ്യങ്ങള്‍ !

മേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് വഴങ്ങേണ്ടതില്ലെന്ന തീരുമാനത്തില്‍ എണ്ണ ഉല്‍പാദക രാജ്യങ്ങള്‍. ആവശ്യകത അനുസരിച്ചുള്ള എണ്ണ ലഭ്യത വിപണിയിലുണ്ടെന്നും ഒപെക് രാജ്യങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ എണ്ണവില കുറക്കാന്‍ കരുതല്‍ എണ്ണനിക്ഷേപം പുറത്തെടുക്കാനുള്ള നീക്കവുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് ഇന്ത്യയുടെയുള്‍പ്പടെയുള്ള രാജ്യങ്ങളുടെ തീരുമാനം.

എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ക്ക് ശക്തമായ സന്ദേശം നല്‍കുകയെന്ന ലക്ഷ്യത്തോടെ യു.എസിന്റെ പദ്ധതിയനുസരിച്ച് മറ്റു രാജ്യങ്ങളുമായി ചേര്‍ന്ന് കരുതല്‍ എണ്ണനിക്ഷേപം പുറത്തെടുക്കാനാണ് ഇന്ത്യയുടെയും തീരുമാനം. വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ വില ഉയര്‍ത്തുന്നുവെന്നാണ് അമേരിക്കയുടെയും മറ്റും ആരോപണം.

എന്നാല്‍ ഉല്‍പാദനം ഉയര്‍ത്തേണ്ട യാതൊരു സാഹചര്യവും നിലവില്‍ ഇല്ലെന്ന് യു.എ.ഇ എണ്ണമന്ത്രി സുഹൈല്‍ അല്‍ മസ്‌റൂഇ പറഞ്ഞു. അടുത്ത വര്‍ഷം ആദ്യപാദത്തിലേക്ക് ആവശ്യകതയില്‍ കവിഞ്ഞ എണ്ണ ലഭ്യമാണെന്നും മന്ത്രി പ്രതികരിച്ചു. ഡിസംബര്‍ രണ്ടിന് ചേരുന്ന ഒപെക് നേതൃയോഗം സ്ഥിതിഗതികള്‍ വിലയിരുത്തും.

കരുതല്‍ എണ്ണ നിക്ഷേപം പുറത്തെടുക്കാനുള്ള ഇറക്കുമതി രാജ്യങ്ങളുടെ സമ്മര്‍ദ്ദ തന്ത്രം വിജയിക്കില്ലെന്ന വിലയിരുത്തലില്‍ ആണ് ഒപെക് രാജ്യങ്ങള്‍. എണ്ണവില കുറക്കാനുള്ള ബദല്‍ നീക്കങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യക്ക് ഗുണം ചെയ്യാനിടയില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

യു.എസ്, ചൈന, ജപ്പാന്‍, ഇന്ത്യ, ദക്ഷിണകൊറിയ രാജ്യങ്ങള്‍ ഒരുമിച്ച് നീങ്ങുന്ന സാഹചര്യം എണ്ണ വ്യവസായത്തില്‍ എന്തു പ്രത്യാഘാതമാകും ഉണ്ടാക്കുകയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Top