പകരത്തിന് പകരം; അമേരിക്കയുടെ വ്യാപാര കൊള്ളയ്ക്ക് തിരിച്ചടി നല്‍കി ഇന്ത്യ

ന്യൂഡല്‍ഹി: അമേരിക്കയില്‍ നിന്ന് എത്തിക്കുന്ന ഉത്പന്നങ്ങളുടെ ഇറക്കുമതി ചുങ്കം വര്‍ധിപ്പിക്കാന്‍ ഒരുങ്ങി ഇന്ത്യ. അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്യുന്ന 30 ഉത്പന്നങ്ങള്‍ക്കാണ് 50 ശതമാനം വരെ നികുതി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്ന് നീക്കം ഉണ്ടായിരിക്കുന്നത്.

നികുതി വര്‍ധിപ്പിക്കുന്ന ഉത്പന്നങ്ങളുടെ വിശദ വിവരം ഇന്ത്യ ലോക വ്യാപാര സംഘടനയെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉരുക്ക്, അലുമിനിയം തുടങ്ങിയ ഉത്പന്നങ്ങളുടെ നികുതി അമേരിക്ക ഉയര്‍ത്തിയിരുന്നു. ഇത്തരത്തില്‍ 24.1 കോടി ഡോളറോളമാണ് നികുതിയായി അമേരിക്ക ചുമത്തിയത്. അമേരിയ്ക്കയുടെ ഈ നടപടിയ്ക്കുള്ള മറുപടിയായാണ് അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേലുള്ള നികുതി ഇന്ത്യ വര്‍ധിപ്പിച്ചിരിക്കുന്നത്.

മോട്ടോര്‍ സൈക്കിളുകള്‍, ഇരുമ്പ്, ഉരുക്ക് ഉത്പന്നങ്ങള്‍, ബോറിക് ആസിഡ്, പയറ് തുടങ്ങിയ ഉത്പന്നങ്ങള്‍ക്കാണ് നികുതി വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയിരുന്ന നികുതിക്ക് തത്തുല്യമായി അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേലും നികുതി വര്‍ധിക്കുന്നതാണ്.

അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ബദാം, ആപ്പിള്‍, മോട്ടോര്‍ സൈക്കിളുകള്‍ എന്നിവ ഉള്‍പ്പെടെ 20 ഉത്പന്നങ്ങള്‍ക്ക് 10 മുതല്‍ 100 ശതമാനം വരെ നികുതി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ഈ തീരുമാനം മാറ്റിവെയ്ക്കുകയായിരുന്നു. അതിന് ശേഷം വീണ്ടും 30 ഉത്പന്നങ്ങള്‍ക്ക് നികുതി വര്‍ധിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Top