ലോകത്തെ ഏറ്റവും വലിയ കുടിയേറ്റ സമൂഹം ഇന്ത്യയില്‍ നിന്ന്;ഐക്യരാഷ്ട്ര സഭ

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ കുടിയേറ്റ സമൂഹം ഇന്ത്യക്കാരെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. 2020 ലെ കണക്കുകളാണ് ഐക്യരാഷ്ട്ര സഭ പരിശോധിച്ച് നിഗമനത്തില്‍ എത്തിയിരിക്കുന്നത്. ഇന്റര്‍നാഷണല്‍ മൈഗ്രേഷന്‍ 2020 ഹൈലൈറ്റ്സ് എന്ന റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശമുള്ളത്.

2020ല്‍ 1.8 കോടി ആളുകളാണ് ഇന്ത്യക്കു പുറത്ത് കഴിയുന്നതെന്ന് യു.എന്‍. ഡിപ്പാര്‍ട്മെന്റ് ഓഫ് എക്കണോമിക്സ് ആന്‍ഡ് സോഷ്യല്‍ അഫയേഴ്സി(യു.എന്‍.ഡി.ഇ.എസ്.എ.)ന്റെ പോപ്പുലേഷന്‍ വിഭാഗം ഉദ്യോഗസ്ഥ ക്ലെയര്‍ മെനോസി പറഞ്ഞു. വളരെ ഊര്‍ജസ്വലവും ചലനാത്മകവുമായ കുടിയേറ്റ സമൂഹമാണ് ഇന്ത്യക്കാരുടേതെന്നും ക്ലെയര്‍ വ്യക്തമാക്കി.

യു.എ.ഇ., യു.എസ്. സൗദി അറേബ്യ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാരായ ഇന്ത്യക്കാരുള്ളത്. യു.എ.ഇയില്‍ 35 ലക്ഷം, യു.എസില്‍ 27 ലക്ഷം, സൗദി അറേബ്യയില്‍ 25 ലക്ഷം എന്നിങ്ങനെയാണ് പ്രവാസി ഇന്ത്യക്കാരുടെ സാന്നിധ്യം. ഓസ്ട്രേലിയ, കാനഡ, കുവൈത്ത്, ഒമാന്‍, പാകിസ്താന്‍, ഖത്തര്‍, യു.കെ. എന്നിവിടങ്ങളിലും ഇന്ത്യക്കാരുടെ സാന്നിധ്യം വലിയ തോതിലുണ്ട്.

കുടിയേറ്റ സമൂഹത്തിന്റെ വലിപ്പത്തിന്റെ കാര്യത്തില്‍ മെക്സിക്കോയും റഷ്യയുമാണ് ഇന്ത്യക്ക് പിന്നിലുള്ളത്. ഇരു രാജ്യങ്ങളിലെയും 1.1 കോടി വീതം ആളുകളാണ് വിദേശത്തുള്ളത്. ചൈനയില്‍ നിന്നുള്ള ഒരു കോടിയാളുകളും സിറിയയില്‍ നിന്നുള്ള എണ്‍പതു ലക്ഷം പേരും വിദേശത്ത് കഴിയുന്നുണ്ട്.

Top