യുഎന്‍ രക്ഷാസമിതിയില്‍ പാക്കിസ്ഥാനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ

ദില്ലി: യുഎന്‍ രക്ഷാസമിതിയില്‍ പാക്കിസ്ഥാനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ. അന്താരാഷ്ട്ര സമാധാനത്തെ കുറിച്ചുള്ള ചര്‍ച്ചക്കിടെയാണ് പാക്കിസ്ഥാന് ഇന്ത്യ ശക്തമായ സന്ദേശം നല്‍കിയത്. ജമ്മുകശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്, ഇവിടെ പാകിസ്ഥാന്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന സ്ഥലങ്ങള്‍ ഒഴിയണമെന്നും ഇന്ത്യന്‍ പ്രതിനിധി ഡോ. കാജല്‍ ഭട്ട് ആവശ്യപ്പെട്ടു. ജമ്മു കശ്മീരിലെ സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തിയ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

സാധാരണക്കാരെ ഭീകരര്‍ ലക്ഷ്യമിടുന്നത് തടയാനായി കശ്മീരില്‍ പ്രവര്‍ത്തന പരിചയമുള്ള എന്‍ഐഎ അടക്കമുള്ള ഏജന്‍സികളിലെ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘത്തെയും നിയോഗിക്കും. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഭീകരരുടെ പ്രവര്‍ത്തനങ്ങള്‍ തടയുന്നതായുള്ള നടപടികളും ഇവര്‍ സ്വീകരിക്കും. കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലില്‍ രണ്ട് വ്യവസായികള്‍ കൊല്ലപ്പെട്ട സാഹചര്യം യോഗത്തില്‍ ചര്‍ച്ചയായെന്നാണ് വിവരം.

കശ്മീരിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്മാര്‍ക്ക് അമേരിക്ക നിര്‍ദേശം നല്‍കി. ജമ്മുകശ്മീരിലേക്കും ഇന്ത്യ-പാക് അതിര്‍ത്തിയുടെ 10 കിലോമീറ്റര്‍ ചുറ്റളവിലുമുള്ള സ്ഥലങ്ങളിലേക്കും നിലവില്‍ യാത്ര ചെയ്യരുതെന്നാണ് പൗരന്മാര്‍ക്ക് അമേരിക്കയുടെ നിര്‍ദ്ദേശം. തിങ്കളാഴ്ചയാണ് അമേരിക്ക ലെവല്‍ ത്രീ അഡൈ്വസറി പുറത്തിറക്കിയത്. കശ്മീരിലെ സംഘര്‍ഷ സാഹചര്യം കണക്കിലെടുത്താണ് നിര്‍ദേശം.

Top