ശ്രീലങ്കയ്‌ക്കെതിരെ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് ടോസ്

ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ്ലിയുടെ 100ാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. അവസാന രണ്ടു ദിങ്ങളില്‍ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കാന്‍ രോഹിതിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. രണ്ടു പേസര്‍മാരും മൂന്നു സ്പിന്നര്‍മാരും ആറു ബാറ്റ്‌സ്മാന്മാരുമായാണ് ഇന്ത്യ ഇറങ്ങുന്നത്.

കെ.എല്‍. രാഹുലിന്റെ അഭാവത്തില്‍ യുവതാരം മായങ്ക് അഗര്‍വാളാണ് രോഹിതിനൊപ്പം ഇന്നിങ്‌സ് തുറക്കുക. മോശം ഫോമിനെത്തുടര്‍ന്ന് ടീമില്‍ നിന്നു പുറത്തായ ചേതേശ്വര്‍ പൂജാരയ്ക്കും അജിന്‍ക്യ രഹാനെയ്ക്കും പകരം ഹനുമ വിഹാരിയും ശ്രേയസ് അയ്യരും ഇടംപിടിച്ചു. വിഹാരി മൂന്നാം നമ്ബറിലും ശ്രേയസ് അഞ്ചാം നമ്ബറിലും ബാറ്റ് ചെയ്യും.

കരിയറിലെ നാഴികക്കലാകുന്ന മത്സരം കളിക്കുന്ന കോഹ്ലിയാണ് നാലാം നമ്ബറില്‍. ആറാമനായി റിഷഭ് പന്തും ഏഴാമനായി സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുമാണ്. സ്‌പെഷലിസ്റ്റ് സ്പിന്നറായി സീനിയര്‍ താരം രവിചന്ദ്രന്‍ അശ്വിനൊപ്പം യുവതാരം ജയന്ത് യാദവാണ് ടീമില്‍ ഇടംനേടിയത്. മുഹമ്മദ് ഷമിയും ഉപനായകന്‍ ജസ്പ്രീത് ബുംറയുമാണ് പേസ് ബാറ്ററി കൈകാര്യം ചെയ്യുന്നത്.

ഇന്ത്യന്‍ മണ്ണില്‍ ആദ്യ ടെസ്റ്റ് പരമ്ബര ലക്ഷ്യമിട്ടാണ് ശ്രീലങ്ക ഇറങ്ങുന്നത്.

Top