കോവിഡിനെ തളയ്ക്കാനൊരുങ്ങി ഇന്ത്യ; പരീക്ഷിക്കുന്നത് നാല് ആയുര്‍വേദ മരുന്നുകള്‍

ന്യൂഡല്‍ഹി: കോവിഡ് ചികിത്സയക്കായി ഇന്ത്യ ഒരാഴ്ചയ്ക്കുള്ളില്‍ നാല് പരമ്പരാഗത ആയുര്‍വേദ മരുന്നുകള്‍ പരീക്ഷിക്കുമെന്ന് ആയുഷ് സഹമന്ത്രി ശ്രീപദ് വൈ നായിക്. ആയുര്‍വേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയാണ് പരമ്പരാഗത ആയുര്‍വേദ ചികിത്സാ രീതികള്‍.

കോവിഡ് 19 പാന്‍ഡെമിക്കെതിരായ നാല് ആയുര്‍വേദ മരുന്നുകള്‍ പരീക്ഷിക്കുന്നതിന് ആയുഷ് മന്ത്രാലയവും കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചും (സിഎസ്ഐആര്‍) ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. പരീക്ഷണങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കും. കോവിഡ് രോഗികള്‍ക്ക് ഒരു ആഡ്-ഓണ്‍ തെറാപ്പിയും സ്റ്റാന്‍ഡേര്‍ഡ് കെയറും ആയി ഈ ഫോര്‍മുലേഷനുകള്‍ പരീക്ഷിക്കപ്പെടും,’ മന്ത്രി ട്വീറ്റ് ചെയ്തു.

നമ്മുടെ പരമ്പരാഗത ചികിത്സാ രീതി ഈ പകര്‍ച്ചാവ്യാധിയെ മറികടക്കാനുള്ള വഴി കാണിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ആയുര്‍വേദപരമോ മറ്റേതെങ്കിലും രീതിയിലുള്ളതോ ആയ ഒരു മരുന്നും കോവിഡിനെ പ്രതിരോധിക്കാന്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. മരുന്നുകള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.

കോവിഡ് രോഗമുക്തി നേടിയ രോഗിയുടെ രക്തത്തില്‍ നിന്ന് ആന്റിബോഡി അടങ്ങിയ പ്ലാസ്മ എടുക്കുന്ന പ്ലാസ്മ തെറാപ്പി വൈറസിനെതിരെ പോരാടാന്‍ സഹായിക്കുമെന്ന് ചില ആരോഗ്യ വിദഗ്ധര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ ചികിത്സയുടെ ഫലപ്രാപ്തി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.

Top