എണ്ണവിലക്ക് തടയിടാന്‍ ഇന്ത്യ കരുതല്‍ ശേഖരം പുറത്തെടുക്കുന്നു

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്നതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി മറ്റുരാജ്യങ്ങളുമായി ചേര്‍ന്ന് തന്ത്രപ്രധാന നീക്കത്തിനൊരുങ്ങി ഇന്ത്യ. രാജ്യത്തെ കരുതല്‍ ശേഖരം പുറത്തെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എണ്ണ വിതരണ രാജ്യങ്ങള്‍ കൃത്രിമമായി ഡിമാന്‍ഡ് സൃഷ്ടിക്കുന്നതില്‍ ശക്തമായ മുന്നറിയിപ്പ് നല്‍കുന്നതിന് യുഎസ് നടപ്പാക്കുന്ന പദ്ധതിയില്‍ ഇന്ത്യയും ഭാഗമാകുമെന്നാണ് പുറത്തുവരുന്ന വിവരം. കരുതല്‍ ശേഖരം അടിയന്തരമായി  തുറന്നു വിടണമെന്ന ബൈഡന്‍ ഭരണകൂടത്തിന്റെ ആഹ്വാനത്തോട് കേന്ദ്ര പെട്രോളിയം, വിദേശകാര്യ മന്ത്രാലയങ്ങള്‍ അനുകൂല നിലപാടാണ് എടുത്തതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഉന്നത തലത്തില്‍നിന്ന് ഇതുസംബന്ധിച്ച് ഉടന്‍തന്നെ പ്രഖ്യാപനം ഉണ്ടായേക്കും.

യു.എസ് നിര്‍ദേശം നടപ്പിലാക്കാനുള്ള അന്തിമ നടപടികളിലാണ് ചൈന എന്നാണ് വിവരം. ജപ്പാനും ഇക്കാര്യം സജീവമായി പരിഗണിക്കുകയാണ് എന്ന സൂചനയുണ്ട്. ചൈന, ജപ്പാന്‍, ഇന്ത്യ, ദക്ഷിണ കൊറിയ, യുഎസ് എന്നീ രാജ്യങ്ങള്‍ കരുതല്‍ ശേഖരം ഒന്നിച്ച് തുറന്നുവിടുന്നതിന് തീരുമാനമെടുത്താല്‍ അത് എണ്ണ വിപണിയുടെ ചരിത്രത്തിലെ ആദ്യ സംഭവമായിരിക്കും.

ഓരോ രാജ്യവും തന്ത്രപ്രധാന കരുതല്‍ ശേഖരത്തില്‍നിന്ന് തുറന്നു നല്‍കുന്ന എണ്ണയുടെ അളവ് വളരെ വലുതായിരിക്കില്ല. അതേസമയം ലോകത്തെ ഏറ്റവും വലിയ ഉപഭോകൃത രാജ്യങ്ങള്‍ ഒറ്റക്കെട്ടായി ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തുന്നത് എണ്ണ ഉത്പാദക രാജ്യങ്ങള്‍ക്ക് വലിയ മുന്നറിയിപ്പാകും.

ഈ മാസം ആദ്യം എണ്ണ വിതരണം വര്‍ധിപ്പിക്കാനുള്ള ജോ ബൈഡന്റെ ആഹ്വാനത്തെ ഒപെക് പ്ലസ് രാജ്യങ്ങള്‍ അവഗണിച്ചിരുന്നു. പിന്നാലെയാണ് മറ്റുരാജ്യങ്ങളെ ഏകോപിപ്പിച്ച് യു.എസ് നിര്‍ണായക നീക്കത്തിന് ആഹ്വാനം ചെയ്തത്. അതേസമയം തന്ത്രപ്രധാനമായ കരുതല്‍ ശേഖരം തുറന്ന് നല്‍കുമ്പോള്‍ ഇന്ത്യയിലും യുഎസിലുമുണ്ടാകുന്ന ചര്‍ച്ചകളും ശ്രദ്ധേയമാകും.

ഇന്ത്യയും മറ്റ് രാജ്യങ്ങളും തന്ത്രപ്രധാനമായ കരുതല്‍ ശേഖരം സൃഷ്ടിച്ചിരിക്കുന്നത് പ്രധാനമായും വിതരണ തടസ്സങ്ങള്‍ നേരിടാനാണ്, അല്ലാതെ ഉയര്‍ന്ന വിലയെ നേരിടാനല്ല. അതേ സമയം വിതരണം കുറച്ചതോടെയാണ് വില ഉയര്‍ന്നതെന്നതും വസ്തുതയാണ്.

അതിനിടെ, എണ്ണവിപണിയെ സ്വാധീനിക്കാന്‍ യുഎസും മറ്റു രാജ്യങ്ങളും ഏകോപന നീക്കം തുടങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ എണ്ണ വിലയില്‍ നേരിയ കുറവ് വന്നിട്ടുണ്ട്. നിലവില്‍ ബാരലിന് 79 ഡോളറാണ് ക്രൂഡ് ഓയില്‍ വില. ഒപെക് രാജ്യങ്ങളും റഷ്യയടക്കമുള്ള മറ്റു ഉത്പാദക രാജ്യങ്ങളും ചേര്‍ന്നാണ് ഒപെക് പ്ലസ് എന്നറിയപ്പെടുന്നത്.

Top