ഫിലിപ്പൈൻസിന് ‘തേജസ്’ നൽകാൻ ഇന്ത്യ; ഒപ്പം സായുധ സേനയെ നവീകരിക്കാൻ വായ്പയും

ബ്രഹ്മോസ് മിസൈലിന് ശേഷം ഇന്ത്യയിൽ നിന്ന് തേജസ് യുദ്ധവിമാനത്തിന്റെ അത്യാധുനിക പതിപ്പ് വാങ്ങാനൊരുങ്ങി  ഫിലിപ്പൈൻസ്. എൽസിഎ തേജസ് എംകെ 1 നേവൽ പതിപ്പാണ് ഫിലിപ്പൈൻസിന് കൈമാറുക. ഈ യുദ്ധവിമാനങ്ങൾ സ്വന്തം രാജ്യത്ത് നിർമ്മിക്കാനുള്ള സഹായവും ഇന്ത്യ ഫിലിപ്പൈൻസിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഫിലിപ്പീൻസ് ഈ ഓഫർ അംഗീകരിച്ചാൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയിൽ വലിയ മാറ്റം ഉണ്ടായേക്കും. ഫിലിപ്പൈൻസിന് പുറമേ തേജസ് വിമാനങ്ങൾ വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ച്  നൈജീരിയ, അർജന്റീന, ഈജിപ്ത് എന്നീ രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്.ഉയർന്ന അപകടസാധ്യതയുള്ള അന്തരീക്ഷത്തിലും പ്രവർത്തിക്കാൻ ശേഷിയുള്ള ഒറ്റ എഞ്ചിൻ മൾട്ടി-റോൾ യുദ്ധവിമാനമാണ് തേജസ്. വ്യോമ പ്രതിരോധം, സമുദ്ര നിരീക്ഷണം, ആക്രമണം എന്നിവയ്ക്ക് ഉതകുന്ന രീതിയിലാണ് വിമാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഫിലിപ്പൈൻസിലെ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് ഫിലിപ്പൈൻ എയ്‌റോസ്‌പേസ് ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ തേജസ് എംകെ1 പ്രാദേശികമായി അസംബിൾ ചെയ്യാനുള്ള സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിനുപുറമെ, സായുധ സേനയെ നവീകരിക്കാൻ സഹായിക്കുന്നതിന് ഫിലിപ്പീൻസിന്  വായ്പ നൽകാനും ഇന്ത്യ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

പ്രതിരോധ കയറ്റുമതിയിൽ തെക്ക് കിഴക്കൻ ഏഷ്യൻ മേഖലയിൽ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് എച്ച്എഎൽ. ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി മെച്ചപ്പെടുത്തുന്നതിൽ ഈ മേഖലയ്ക്ക് വലിയ പ്രാധാന്യമുണ്ട്. എൽസിഎയുടെ നാവിക പതിപ്പ് 2023 ഫെബ്രുവരി 6-ന് രാജ്യത്തെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിൽ ആദ്യമായി ലാൻഡിംഗ് നടത്തിയിരുന്നു.   തുടർന്ന്, അഞ്ച് ദിവസത്തിനുള്ളിൽ തേജസ് 18 ടേക്ക് ഓഫുകളും ലാൻഡിംഗുകളും നടത്തി. ‘തേജസ്’ എംകെ1എ ഈ മാസം അവസാനത്തോടെ പ്രവർത്തന സജ്ജമാകും. ഇതിന് ശേഷം ഉടൻ ഇന്ത്യൻ വ്യോമസേനയ്ക്ക് കൈമാറും. ഇതിൽ ബ്രഹ്മോസ് മിസൈലും ഘടിപ്പിക്കും. ചൈനയുടെ ജെഎഫ്-17 കോംബാറ്റ് എയർക്രാഫ്റ്റിനെ അപേക്ഷിച്ച് തേജസ് മാർക്ക് 1എ ജെറ്റിന് മികച്ച എഞ്ചിൻ, റഡാർ സംവിധാനം, ഇലക്ട്രോണിക് വാർഫെയർ സ്യൂട്ട് എന്നിവയുണ്ട്. വിഷ്വൽ റേഞ്ച് മിസൈൽ, എയർ-ടു-എയർ ഇന്ധനം നിറയ്ക്കുന്ന സംവിധാനം എന്നിവ  തേജസ് എംകെ-1എയിൽ സജ്ജീകരിച്ചിരിക്കുന്നു.

Top