ശത്രു രാജ്യങ്ങളുടെ യുദ്ധവിമാനങ്ങള്‍ തകര്‍ക്കാന്‍ ഇന്ത്യക്ക് ഇനി ആകാശ് ; പരീക്ഷണം വിജയം

ന്യൂഡല്‍ഹി : ഇന്ത്യയ്ക്ക് അഭിമാനമായി രാജ്യം തദ്ദേശീയമായി നിര്‍മിച്ച മധ്യദൂര കര-വ്യോമ ആകാശ് മിസൈല്‍ പരീക്ഷണം വിജയം കണ്ടു.

ഒഡീഷ തീരത്ത് സജ്ജീകരിച്ച ഇലക്‌ട്രോണിക് ലക്ഷ്യത്തിലേക്ക് വിക്ഷേപിച്ച മിസൈല്‍, 18 കിലോമീറ്റര്‍ ദൂരത്തില്‍ വരെ പറക്കുന്ന വിമാനങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ള ടെക്‌നോളജിയോടെയാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ഏതു കാലാവസ്ഥയിലും പ്രയോഗിക്കാവുന്ന മള്‍ട്ടി ഡയറക്ഷണല്‍ സിസ്റ്റമുള്ള ആകാശ് മിസൈലിന്റെ പരിധി 30 കിലോമീറ്റര്‍ ദൂരമാണ്.

ഏകദേശം 75 കിലോഗ്രാം ഭാരം വഹിച്ച് കുതിക്കാന്‍ ശേഷിയുള്ളതാണ് രാജ്യത്തിന് അഭിമാനമായ ഈ മിസൈല്‍.

5.8 മീറ്റര്‍ നീളമുള്ള ആകാശിന്റെ വേഗം 2.5 മാക് ആണ്.

ചൈനയുടെ ഭാഗത്തു നിന്നുണ്ടാകുന്ന ആക്രമണങ്ങളെ നേരിടുന്നതിനായി സൈന്യത്തിനു നല്‍കിയിട്ടുള്ള ആകാശ് മിസൈലുകള്‍ക്ക് വേഗത കുറവാണെന്നുള്ള സിഎജി റിപ്പോര്‍ട്ട് നിലനില്‍ക്കെയാണ് ആകാശ് വിജയകരമായി പരീക്ഷണം പൂര്‍ത്തിയാക്കിയത്.

ആകാശ്, ആകാശ് എംകെ2 എന്നീ മോഡലുകളിലുള്ള മിസൈലുകള്‍ വികസിപ്പിക്കുന്നതിനും നിര്‍മിക്കുന്നതിനുമായി 3,600 കോടി രൂപയായിരുന്നു ചിലവ്.

പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്‌സ് ആണ് ആകാശ് മിസൈലുകള്‍ നിര്‍മിച്ചത്. മിസൈല്‍ നിര്‍മാണത്തിനായി ഏഴ് വര്‍ഷത്തെ കരാറാണ് കമ്പനിയുമായി ഉണ്ടായിരുന്നത്.

2008 ഡിസംബറില്‍ വ്യോമസേന ആകാശ് മിസൈലിന്റെ പരീക്ഷണം നടത്തിയിരുന്നു.

2014 നവംബര്‍ വരെ ലഭിച്ച 80 മിസൈലുകളില്‍ 20 എണ്ണമാണ് പരീക്ഷണ വിക്ഷേപണത്തിന് വിധേയമാക്കിയത്. ഇതില്‍ ആറ് പരീക്ഷണങ്ങള്‍ പരാജയപ്പെട്ടിരുന്നു.

Top