ഇന്ത്യ- ശ്രീലങ്ക ഫൈനല്‍ ഇന്ന്

റായ്പൂര്‍: ഇതിഹാസ താരങ്ങള്‍ അണിനിരന്ന റോഡ് സേഫ്റ്റി സീരിസിലെ ജേതാക്കളെ ഇന്നറിയാം. ഫൈനലില്‍ സച്ചിന്‍ നയിക്കുന്ന ഇന്ത്യ ലെജന്‍ഡ്സ്- ശ്രീലങ്ക ലെജന്‍ഡ്സിനെ നേരിടും. രാത്രി ഏഴ് മണിക്ക് റായ്പൂരിലാണ് മത്സരം. സച്ചിനും സെവാഗും യുവ്രാജും ബ്രയാന്‍ ലാറയും കെവിന്‍ പീറ്റേഴ്സണും ജോണ്ടി റോഡ്സുമൊക്കെ ആരാധകരിലേക്ക് ഇറങ്ങിവന്ന 17 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ന് ഫൈനല്‍ നടക്കുന്നത്.

ബാറ്റിംഗ് കരുത്തില്‍ ഏറെ മുന്നിലുള്ള ഇന്ത്യ ലെജന്‍ഡ്സിന്റെ എതിരാളികള്‍ അയല്‍ക്കാരായ ശ്രീലങ്ക ലെജന്‍ഡ്സ്. ആദ്യ റൗണ്ടില്‍ ബംഗ്ലാദേശിനെയും ദക്ഷിണാഫ്രിക്കയെയും തോല്‍പ്പിച്ച ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റിരുന്നു. സെമിയില്‍ ലാറയുടെ വിന്‍ഡീസിനെ തകര്‍ത്താണ് സച്ചിനും സംഘവും ഫൈനലില്‍ എത്തിയത്.

ആരാധകരെ ത്രസിപ്പിച്ച നിരവധി ഷോട്ടുകള്‍ പിറന്നു സച്ചിന്റെ ബാറ്റില്‍ നിന്ന്. ആദ്യ പന്ത് മുതല്‍ അതിര്‍ത്തിക്കപ്പുറത്തേക്ക് പറത്താന്‍ പവയ സെവാഗിന്റെ മിന്നലാട്ടങ്ങള്‍ പലപ്പോഴായി കാണാന്‍ കഴിഞ്ഞു. സിക്സറുകളിലൂടെ പോയ കാലം ഓര്‍മ്മിപ്പിച്ച യുവരാജ് സിംഗ്. ഇതൊക്കെ കാണുമ്പോള്‍ മുന്‍തൂക്കം ഇന്ത്യക്ക് തന്നെ അവകാശപ്പെടാം.

ദില്‍ഷനാണ് ലങ്കന്‍ ലെജന്‍ഡ്സിനെ നയിക്കുന്നത്. കൂട്ടിന് സനത് ജയസൂര്യയും ചാമിന്ദ വാസുമൊക്കെയുണ്ട്. ടൂര്‍ണമെന്റില്‍ ഇതുവരെയുള്ള എല്ലാ മത്സരങ്ങളും ജയിച്ചത് ആത്മവിശ്വാസം കൂട്ടുന്നുവെന്ന് ലങ്കന്‍ താരങ്ങള്‍ അവകാശപ്പെടുന്നു. കലാശപ്പോരാട്ടത്തിനായി മിനിറ്റുകളെണ്ണി കാത്തിരിക്കുകയാണ് ഇതിഹാസ താരങ്ങളുടെ ആരാധകര്‍.

 

Top