ലോകകപ്പില്‍ ഇന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരാട്ടം; മത്സരം ഉച്ചയ്ക്ക് രണ്ട് മണിക്ക്

കൊല്‍ക്കത്ത: ഏകദിന ലോകകപ്പില്‍ എട്ടാം ജയത്തിനായി ഇന്ത്യന്‍ സംഘം ഇന്ന് ഈഡന്‍ ഗാര്‍ഡനിലിറങ്ങും. പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ഇന്ത്യ രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയെയാണ് നേരിടുന്നത്. കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം. തുടര്‍ച്ചയായ എട്ടാം വിജയത്തിനാണ് ഇന്ത്യ ഇറങ്ങുന്നത്. ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയാവട്ടെ നെതര്‍ലന്‍ഡ്സിന് മുന്നില്‍ പരാജയപ്പെട്ടു. ഏഴ് മത്സരങ്ങളില്‍ 14 പോയിന്റാണ് ഇന്ത്യക്ക്. ദക്ഷിണാഫ്രിക്കയ്ക്ക് ഇത്രയും മത്സരങ്ങളില്‍ 12 പോയിന്റും.

എന്നാല്‍ നെറ്റ് റണ്‍റേറ്റിന്റെ കാര്യത്തില്‍ ഇന്ത്യയേക്കാള്‍ ഒരുപടി മുന്നിലാണ് ദക്ഷിണാഫ്രിക്ക. ഇന്ത്യക്ക് +2.102 റണ്‍റേറ്റാണുള്ളത്. ദക്ഷിണാഫ്രിക്കയ്ക്ക് +2.290 ഉണ്ട്. ഇന്ന് ദക്ഷിണാഫ്രിക്ക ജയിച്ചാല്‍ നെറ്റ് റണ്‍റേറ്റ് അടിസ്ഥാനത്തില്‍ ഒന്നാമതെത്തും. ഒന്നാം സ്ഥാനക്കാരെ തീരുമാനിക്കുന്ന മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യ പ്ലെയിംഗ് ഇലവനില്‍ മാറ്റം വരുത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പരിക്കിനെ തുടര്‍ന്ന് ഹാര്‍ദിക് പാണ്ഡ്യ ലോകകപ്പില്‍ നിന്ന് പുറത്തായിരുന്നു. പകരം പേസര്‍ പ്രസിദ്ധ് കൃഷ്ണയെ ഉള്‍പ്പെടുത്തുകയും ചെയ്തു. നിലവിലെ സാഹചര്യത്തില്‍ ബൗളിംഗ് ഡിപാര്‍ട്ട്മെന്റില്‍ മാറ്റത്തിന് സാധ്യതയില്ല.

സ്പിന്‍ ഓള്‍റൗണ്ടറായി രവീന്ദ്ര ജഡേജയും കളിക്കും. ബാറ്റിംഗ് നിരയിലും മാറ്റത്തിന് സാധ്യതയില്ല. ജസ്പ്രിത് ബുമ്ര – മുഹമ്മദ് സിറാജ് – മുഹമ്മദ് ഷമി പേസ് സഖ്യം തുടരും. കുല്‍ദീപ് യാദവിനേയും മാറ്റില്ല. ശ്രേയസ് അയ്യര്‍ ശ്രീലങ്കയ്ക്കെതിരായ മത്സരത്തോടെ ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു. മുന്‍ നിരയില്‍ ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ, വിരാട് കോലി തുടരും. പിന്നാലെ ശ്രേയസ് കളിക്കും. അടുത്തത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുല്‍. ഹാര്‍ദിക്കിന്റെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവ് ഫിനിഷര്‍ റോളിലും കളിക്കും. ഇഷാന്‍ കിഷനാണ് സ്‌ക്വാഡില്‍ അവശേഷിക്കുന്ന ഏക ബാറ്റര്‍. സൂര്യ ശ്രീലങ്കയ്ക്കെതിരെ നിരാശപ്പെടുത്തിയിരുന്നു. വന്നേക്കാവുന്ന ഏകമാറ്റം സൂര്യക്ക് പകരം കിഷനെ ഉള്‍പ്പെടുത്തുക എന്നുള്ളത് മാത്രമാണ്.

ടീം ഇന്ത്യ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാാര്‍ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.

Top