യുഎസ്സില്‍ നിന്ന് നാവിക സേനയ്ക്കായി ഹെലികോപ്റ്ററുകള്‍; കരാറില്‍ ഒപ്പിട്ട് ഇന്ത്യ

ന്യൂഡല്‍ഹി: യുഎസ്സില്‍ നിന്ന് നാവികസേനയ്ക്കായി 24 അത്യാധുനിക യുദ്ധ ഹെലികോപ്റ്ററുകള്‍ സ്വന്തമാക്കാനുള്ള നടപടികള്‍ ഇന്ത്യ ആരംഭിച്ചു. ഇതിനായി യുഎസ് കമ്പനിയായ ലോക്ക്ഹീഡ് മാര്‍ട്ടിനുമായി 90.5 കോടി ഡോളറിന്റെ കരാറിലാണ്(6832കോടിരൂപ) ഇന്ത്യ ഒപ്പിട്ടിരിക്കുന്നത്. യുഎസ് നാവിക സേനയുടെ മധ്യസ്ഥതയിലാണ് കരാര്‍.

കാലഹരണപ്പെട്ട ഇന്ത്യന്‍ നേവി സീ കിംഗ് ഹെലികോപ്റ്ററുകള്‍ക്ക് പകരമായാണ് എംഎച്ച് 60ആര്‍ ഹെലികോപ്റ്ററുകള്‍ വാങ്ങുന്നത്. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ ചൈനീസ്, പാകിസ്ഥാന്‍ അന്തര്‍വാഹിനികളും യുദ്ധക്കപ്പലുകളും കണ്ടെത്തുകയാണ് ഈ ഹോലികോപ്റ്ററുകളുടെ ദൗത്യം.

ഒപ്പിട്ട കരാറിന്റെ മൊത്തത്തിലുള്ള മൂല്യം 2019 ഏപ്രിലില്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രഖ്യാപിച്ച 2.6 ബില്യണ്‍ ഡോളറിന്റെ പാക്കേജിന്റെ പകുതിയില്‍ താഴെ മാത്രമാണ്. അതില്‍ ചോപ്പറുകള്‍, അവയുടെ സെന്‍സറുകള്‍, ആശയവിനിമയ സംവിധാനങ്ങള്‍, ഹെല്‍ഫയര്‍ മിസൈലുകള്‍ ഉള്‍പ്പെടെയുള്ള നിരവധി ആയുധ സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. കപ്പലുകള്‍, എംകെ 54 ടോര്‍പ്പിഡോകള്‍, കൃത്യമായ സ്ട്രൈക്ക് റോക്കറ്റ് എന്നിവയെയൊക്കെ ലക്ഷ്യമിടാവുന്ന ആയുധ സംവിധാനങ്ങളാണിവ.

ഈ ഹെലികോപ്റ്ററുകള്‍ നോര്‍വീജിയന്‍ കമ്പനിയായ കോങ്‌സ്ബെര്‍ഗ് ഡിഫന്‍സ് & എയ്‌റോസ്‌പേസ് ആണ് വികസിപ്പിച്ചെടുത്തത്. നേവല്‍ സ്‌ട്രൈക്ക് മിസൈല്‍ (എന്‍എസ്എം) വിക്ഷേപിക്കാന്‍ ഇവയ്ക്ക് കഴിയും. 185 കിലോമീറ്റര്‍ പരിധിയിലുള്ള യുദ്ധക്കപ്പലുകളെ ഇവയ്ക്ക് നേരിടാനാവും.

യുഎസില്‍ നിന്നുള്ള ആദ്യത്തെ എംഎച്ച് -60 ആര്‍ ഹെലികോപ്റ്ററുകള്‍ അടുത്ത വര്‍ഷം എത്തും.

Top