ഇന്ത്യ ടെസ്ലയുമായി കരാര്‍ ഒപ്പിടുന്നു: രണ്ട് വര്‍ഷത്തേക്ക് ഇറക്കുമതി; ശേഷം ഫാക്ടറി പ്ലാന്റ് സ്ഥാപിക്കും

റെക്കാലമായി ചര്‍ച്ച ചെയ്യപ്പെടുന്ന അമേരിക്കന്‍ കമ്പനിയായ ടെസ്ലയുടെ ഇന്ത്യന്‍ പ്രവേശനം അവസാനഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെസ്ലയുമായി കരാര്‍ ഒപ്പുവെക്കുന്നതിന്റെ വക്കിലാണ് ഇന്ത്യയെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2024 ജനുവരിയില്‍ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ ഉച്ചകോടിയില്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മിക്കവാറും അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ടെസ്ല കാറുകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കരാര്‍ അനുസരിച്ച് ആദ്യത്തെ രണ്ട് വര്‍ഷത്തേക്ക് ഇലക്ട്രിക് വാഹനങ്ങള്‍ രാജ്യത്ത് ഇറക്കുമതി ചെയ്യാന്‍ കമ്പനിക്ക് കഴിയും. പിന്നാലെ രാജ്യത്ത് കമ്പനി ഒരു ഫാക്ടറി സ്ഥാപിക്കും. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തിനിടെ ടെസ്ല സിഇഒ എലോണ്‍ മസ്‌കും, പ്രധാനമന്ത്രി മോദിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച പുതിയ തീരുമാനത്തിന് വഴിയൊരുക്കി. അതിനുശേഷം ഇന്ത്യയില്‍ ടെസ്ല കാറുകള്‍ പുറത്തിറക്കുന്നതിനെക്കുറിച്ചും, പ്ലാന്റ് സ്ഥാപിക്കുന്നതിനെക്കുറിച്ചും ഇലോണ്‍ മസ്‌ക് സംസാരിച്ചു. ടെസ്ലയുടെ പ്ലാന്റ് ഇന്ത്യയില്‍ എവിടെ സ്ഥാപിക്കുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. എന്നാല്‍ ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ പരിഗണിച്ചാണ് പ്ലാന്റ് സ്ഥാപിക്കാനുള്ള പദ്ധതി പരിഗണിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കമ്പനി ഇന്ത്യയില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന പ്ലാന്റിന് ഏകദേശം അഞ്ച് ലക്ഷം വൈദ്യുത വാഹനങ്ങളുടെ വാര്‍ഷിക ഉല്‍പ്പാദന ശേഷിയുണ്ടാകും. ഇത് മാത്രമല്ല, കമ്പനിയുടെ ഇലക്ട്രിക് കാറുകളുടെ പ്രാരംഭ വില ഏകദേശം 20 ലക്ഷം രൂപയായിരിക്കും.

ഇന്ത്യയില്‍ ഒരു പുതിയ പ്ലാന്റില്‍ തുടക്കത്തില്‍ ഏകദേശം രണ്ട് ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ ടെസ്ല പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യയില്‍ നിന്ന് ഏകദേശം 15 ബില്യണ്‍ ഡോളറിന്റെ വാഹന ഭാഗങ്ങള്‍ വാങ്ങാനും കമ്പനി പദ്ധതിയിടുന്നുണ്ട്. ഇതുകൂടാതെ, കാറുകളുടെ വില കുറഞ്ഞത് നിലനിര്‍ത്താന്‍ ടെസ്ലയ്ക്ക് ഇന്ത്യയില്‍ ബാറ്ററികള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതേസമയം, ഈ പ്ലാനുകള്‍ പൂര്‍ണ്ണമായും അന്തിമമാക്കിയിട്ടില്ല കൂടാതെ മാറ്റത്തിന് വിധേയവുമാണ്. 2024-ഓടെ ഇന്ത്യയില്‍ പ്രധാനമായ നിക്ഷേപം നടത്താന്‍ ടെസ്ല ആലോചിക്കുന്നതായി ജൂണില്‍ എലോണ്‍ മസ്‌ക് പറഞ്ഞിരുന്നു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യം അതിവേഗം വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ വര്‍ഷം, രാജ്യത്ത് വിറ്റഴിച്ച മൊത്തം പാസഞ്ചര്‍ വാഹനങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ മാത്രം വിഹിതം ഏകദേശം 1.3 ശതമാനം ആയിരുന്നു, ഇത് ഈ വര്‍ഷം ഇനിയും വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ അടുത്തിടെ കാലിഫോര്‍ണിയയിലെ ടെസ്ലയുടെ ഫാക്ടറി സന്ദര്‍ശിച്ചിരുന്നു, സന്ദര്‍ശനത്തിന്റെ ചില ചിത്രങ്ങള്‍ അദ്ദേഹം സോഷ്യല്‍ മീഡിയയിലും പങ്കുവെച്ചു. അമേരിക്കന്‍ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്ല ഇന്ത്യയില്‍ നിന്നുള്ള ഘടകങ്ങളുടെ ഇറക്കുമതി ഇരട്ടിയാക്കാനുള്ള ശ്രമത്തിലാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top