സൈനിക സഹകരണം ഉള്‍പ്പെടെ ഓസ്‌ട്രേലിയയുമായി ഏഴുകരാറില്‍ ഒപ്പ് വച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വെര്‍ച്വല്‍ ഉച്ചകോടിയില്‍ തന്ത്രപ്രധാനമായ സൈനിക സഹകരണം ഉള്‍പ്പെടെ ഓസ്‌ട്രേലിയയുമായി ഏഴു കരാറുകളില്‍ ഒപ്പു വച്ച് ഇന്ത്യ.

സൈനിക താവളങ്ങളിലെ ലോജിസ്റ്റിക്‌സ് സഹകരണത്തിന് ഉള്‍പ്പെടെയുള്ള കരാറാണ് ഇന്ത്യ ഓസ്‌ട്രേലിയയുമായി ഒപ്പു വച്ചത്. കോവിഡ് പ്രതിസന്ധിയെ അവസരമായി മുതലെടുത്ത് ഇന്ത്യയിലെ എല്ലാ മേഖലകളെയും ഉള്‍ക്കൊള്ളുന്ന സമ്പൂര്‍ണ പരിഷ്‌കാരം നടപ്പാക്കുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുമായുള്ള ഓണ്‍ലൈന്‍ ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

കരാര്‍ പ്രകാരം യുദ്ധകപ്പലുകള്‍ക്കും വിമാനങ്ങള്‍ക്കും ഇന്ധനം നിറയ്ക്കാനും അറ്റകുറ്റപ്പണികള്‍ക്കും രാജ്യങ്ങള്‍ പരസ്പരം സഹകരിക്കും. മേഖലയിലെ ചൈനയ്ക്കുള്ള സൈനികവും സാമ്പത്തികവുമായ മേല്‍ക്കൈ മറികടക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണു കരുതുന്നത്.

സുരക്ഷാ കാര്യത്തില്‍ യുഎസുമായും ഇന്ത്യ സമാനമായ ഉടമ്പടി ഉണ്ടാക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍നിന്നു കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താക്കള്‍ ചൈനയാണ്. എന്നാല്‍ അടുത്തിടെ വ്യാപാര വിഷയങ്ങളില്‍ ഇരു രാജ്യങ്ങള്‍ക്കിടയിലും തര്‍ക്കം ഉടലെടുത്തിരുന്നു.

Top