അമേരിക്കക്കും റഷ്യക്കും ചൈനക്കും മാത്രം സാധ്യമായ ഒരു നേട്ടം കൈവരിക്കുക മാത്രമല്ല ഇന്ത്യ ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ലോകത്തിനു മുന്നില്‍ വ്യക്തമായ ഒരാധിപത്യവും ഇന്ത്യ സ്ഥാപിച്ചു കഴിഞ്ഞു. പൊഖ്‌റാനില്‍ ആണവ പരീക്ഷണം നടത്തി ലോകത്തെ ഞെട്ടിച്ചതിന് സമാനമായ ഒരു നേട്ടമാണിത്. പ്രത്യേകിച്ച് ടെക്‌നോളജിയുടെ പുതിയ കാലത്ത് ഇന്ത്യ ബഹുദൂരം മുന്നേറി കഴിഞ്ഞു.ലോകത്തിന്റെ ഏത് കോണിലിരുന്നും ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നേട്ടമാണ് ബഹിരാകാശ മേഖലയില്‍ ഇപ്പോള്‍ നാം കൈവരിച്ചിരിക്കുന്നത്.
പാക്കിസ്ഥാനും ചൈനയും ഉയര്‍ത്തുന്ന ഭീഷണികള്‍ക്കിടെ തന്നെ ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത് ശത്രു രാജ്യങ്ങള്‍ക്കുള്ള ഒരു മുന്നറിയിപ്പു കൂടിയാണ്.നിര്‍ണ്ണായക സൈനിക സാഹചര്യങ്ങളില്‍ ശത്രു രാജ്യത്തിന്റെ ചാര ഉപഗ്രഹങ്ങള്‍ തകര്‍ക്കാന്‍ ഇനി നിഷ്പ്രയാസം ഇന്ത്യക്കു കഴിയും. ഇതുവരെ ഒരു യുദ്ധത്തിനും ആരും ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടില്ലങ്കിലും പുതിയ കാലത്ത് ഇത്തരം ആക്രമണങ്ങളും അനിവാര്യമാകും.
ഇനി ചൈനക്ക് പോലും ഇന്ത്യക്ക് നേരെ ഒരു നിലപാട് സ്വീകരിക്കുന്നതിന് മുന്‍പ് പത്തുവട്ടം ആലോചിക്കേണ്ടി വരും. പാക്കിസ്ഥാന്‍ ആകട്ടെ മിണ്ടാന്‍ പോലും പറ്റാത്ത ഷോക്കിലാണ്. പാക്ക് മാധ്യമങ്ങളുടെ പ്രതികരണത്തില്‍ തന്നെ അതു വ്യക്തവുമാണ്.ഏത് രാജ്യത്തിന്റെ സാറ്റലൈറ്റ് സംവിധാനം തകര്‍ക്കപ്പെടുന്നുവോ ആ രാജ്യം ആ നിമിഷം പ്രതിരോധത്തിലാകും.അനങ്ങാന്‍ പറ്റാത്ത അവസ്ഥയില്‍ കുരുങ്ങി പോകും.
യുദ്ധവിമാനങ്ങള്‍, മിസൈലുകള്‍ ഉള്‍പ്പെടെ ഒന്നും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല. വാര്‍ത്താ വിനിമയ രംഗവും പൂര്‍ണ്ണമായും തകരാറിലാകും. നടുക്കടലില്‍ വീണ അവസ്ഥയിലാകും സാറ്റ് ലൈറ്റ് തകര്‍ക്കപ്പെട്ട രാജ്യം.ഗുരുതരമായ ഈ അവസ്ഥ ഒഴിവാക്കാനാണ് അമേരിക്കയും റഷ്യയും, ചൈനയും ഇത്തരം കടും പ്രയോഗം നടത്താതിരിക്കുന്നത്. ഇന്ത്യ കൂടി ഈ രംഗത്ത് കരുത്ത് തെളിയിച്ചതോടെ ഇനി ചൈനയുടെ കൊമ്പാണ് ഒടിയുക.
ചൈന ആര്‍ജ്ജിച്ച ശേഷിയേക്കാള്‍ ശക്തവും കരുത്തുറ്റതുമാണ് ഇപ്പോള്‍ ഇന്ത്യ നടത്തിയ പരീക്ഷണ വിജയമെന്നാണ് വിദഗ്ദര്‍ സാക്ഷ്യപ്പെടുത്തുന്നത്. വരാന്‍ ഇടയുള്ള ഉപരോധം പോലും വകവയ്ക്കാതെ ഇത്തരം ഒരു പരീക്ഷണം നടത്തിയ ഇന്ത്യയുടെ നടപടി ചൈനയെ മാത്രമല്ല, അമേരിക്കയെയും ഞെട്ടിച്ചിട്ടുണ്ട്. ഒഡീഷയിലെ കലാം ദ്വീപില്‍ നിന്നാണ് സാറ്റലൈറ്റുകള്‍ വീഴ്ത്താനുള്ള മിസൈല്‍ ഇന്ത്യ വിജയകരമായി വിക്ഷേപിച്ചത്. അടുത്തയിടെ ഇന്ത്യ ഒരു മൈക്രോസാറ്റ് എല്‍.ഇ.ഒയിലേക്ക് അയച്ചത് ഏറെ ചര്‍ച്ചാ വിഷയമായിരുന്നു.
പ്രതിരോധ ആവശ്യങ്ങള്‍ക്കായാണ് അയച്ചതെന്നായിരുന്നു ഡിആര്‍ഡിഒ വ്യക്തമാക്കിയിരുന്നത്. ഈ മൈക്രോസാറ്റിനെയാണ് ഇപ്പോള്‍ മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തിരിക്കുന്നത്. അമേരിക്കയുടെയും ചൈനയുടെയും എല്ലാം ചാരക്കണ്ണുകള്‍ക്കു പോലും ഇന്ത്യയുടെ ഈ നീക്കം മുന്‍കൂട്ടി കാണാന്‍ സാധിച്ചിരുന്നില്ല. സാധാരണ ഗതിയില്‍ മറ്റൊരു രാജ്യത്തിന്റെ ഉപഗ്രഹത്തെ തകര്‍ക്കുകയാണെങ്കില്‍ അതു യുദ്ധ പ്രഖ്യാപനമായാണ് കണക്കാക്കുക.
2013-ല്‍ ചൈന ഏറ്റവും നവീകരിച്ച ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചിരുന്നു. 2007ലും ചൈന ഇതു പരീക്ഷിച്ചിട്ടുണ്ട്. 1950കളിലാണ് അമേരിക്കയും റഷ്യയും എ സാറ്റ് വികസിപ്പിച്ചെടുക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്.നിലത്ത് നിന്നും തൊടുക്കാവുന്ന മിസൈലുകളാണ് അന്ന് ഉപയോഗിച്ചിരുന്നത്.1984 ല്‍ അമേരിക്ക എ സാറ്റിന്റെ വികസിപ്പിച്ച പതിപ്പും പരീക്ഷിച്ചിരുന്നു. 1985 സെപ്റ്റംബര്‍ 13നാണ് ഇത് വിജയകരമായി പരീക്ഷിച്ചത് .2008 ഫിബ്രുവരി 21 ന് അമേരിക്കന്‍ നാവികസേന പ്രവര്‍ത്തനരഹിതമായ ചാര ഉപഗ്രഹമായ യു.എസ് എ – 193 കപ്പലില്‍ നിന്നും തൊടുത്ത മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു.
ഈ പരീക്ഷണ വിജയങ്ങള്‍ക്കും മീതെയാണ് ഇന്ത്യയുടെ ഇപ്പോഴത്തെ നേട്ടം. മൂന്നു മിനിറ്റില്‍ ലക്ഷ്യം കണ്ട മിസൈല്‍ 300 കിലോമീറ്റര്‍ ഉയരത്തിലുള്ള ഉപഗ്രഹത്തെയാണ് വീഴ്ത്തിയത്. ഈ മിസൈലിന്റെ ദൂരപരിധി ഇപ്പോള്‍ പുറത്ത് വിട്ടതിലും എത്രയോ മടങ്ങ് കൂടുതലാണെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നു കഴിഞ്ഞു. പാക്കിസ്ഥാനില്‍ നിന്നും ചൈനയില്‍ നിന്നും ഇന്ത്യ വലിയ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ പ്രതിരോധ രംഗത്ത് വലിയ കരുത്താകും ഈ പുതിയ ശേഷി. അതു കൊണ്ടു തന്നെയാണ് ഇപ്പോള്‍ തന്നെ പാക്കിസ്ഥാന്റെ ചങ്കിടച്ച് തുടങ്ങിയിട്ടുള്ളത്.
ഇന്ത്യ പൊഖ്‌റാനില്‍ ആണവ പരീക്ഷണം നടത്തിയ ഉടനെ ആണവ പരീക്ഷണം നടത്തിയ പോലെ ഈ രംഗത്ത് മികവ് തെളിയിക്കാന്‍ പാക്കിസ്ഥാന് ഉടനെ കഴിയില്ല. ടെകനോളജി രാജ്യങ്ങളായ ഇസ്രയേലിനും ഫ്രാന്‍സിനും ബ്രിട്ടണും ഒന്നും കഴിയാത്ത നേട്ടമാണിതെന്ന് കൂടി നാം ഓര്‍ക്കണം.