ജെയ്‌ഷെ തലവന്‍ മസൂദ് അസ്ഹറിനെതിരായ തെളിവുകള്‍ ഇന്ത്യ ഐക്യരാഷ്ട്ര രക്ഷാസമിതിക്ക് കൈമാറി

ന്യൂഡല്‍ഹി: ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെതിരായ തെളിവുകള്‍ ഇന്ത്യ ഐക്യരാഷ്ട്ര സഭ രക്ഷാ സമിതി അംഗ രാജ്യങ്ങള്‍ക്ക് കൈമാറി. മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുളള പ്രമേയം സുരക്ഷാ സമിതിയില്‍ വരാനിരിക്കെയാണ് ഇന്ത്യ നിലപാട് കടുപ്പിച്ചത്. ചൈനയുള്‍പ്പെടെയുളള സുരക്ഷാ സമിതിയിലെ 13 അംഗ രാജ്യങ്ങള്‍ക്കാണ് ഇന്ത്യ മസൂദ് അസ്ഹറിനെതിരായ തെളിവുകള്‍ കൈമാറിയത്. പ്രമേയത്തിന്മേല്‍ വിശദീകരണത്തിന് മാര്‍ച്ച് 13 വരെ അംഗരാജ്യങ്ങള്‍ക്ക് അവസരമുണ്ട്.

ജമ്മുവിലെ ജെയ്‌ഷെ ഭീകരവാദികളും പാകിസ്ഥാനിലെ ഭീകരവാദികളും തമ്മില്‍ നടത്തിയിട്ടുളള ഫോണ്‍ സംഭാഷണങ്ങള്‍ ഉള്‍പ്പെടെയുളള തെളിവുകളാണ് ഇന്ത്യ കൈമാറിയിരിക്കുന്നത്. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യക്കു അനുകുലമായ നിലപാട് സമിതി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ജെയ്‌ഷെ തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരാനായി പ്രഖ്യാപിക്കാന്‍ ഫ്രാന്‍സ്, ബ്രിട്ടന്‍,അമേരിക്ക എന്നീ രാജ്യങ്ങള്‍ പ്രമേയം കൊണ്ട് വന്നിട്ടുണ്ട്.

ഇന്ത്യ നല്‍കിയ തെളിവുകളുടെ കൂട്ടത്തില്‍ അമേരിക്കയുടെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍ നല്‍കിയ തെളിവുകളുമുണ്ട്. പ്രമേയം കൊണ്ടുവന്ന മൂന്ന് രാജ്യങ്ങള്‍ പ്രമേയം പാസാക്കാനുള്ള കാര്യങ്ങള്‍ക്ക് മുന്‍കെ എടുക്കുമെന്നാണ് ഇന്ത്യ കണക്കുകൂട്ടുന്നത്. നേരത്തെ മസൂദ് അസ്ഹറിനെ ആഗോള ഭീകരവാദിയായി പ്രഖ്യാപി
ക്കണമെന്ന പ്രമേയത്തെ ചൈന എതിര്‍ത്തിരുന്നു. എന്നാല്‍ ഇപ്പോഴത്തെ തെളിവുകള്‍ ഉപയോഗിച്ച് ചൈനയുടെ എതിര്‍പ്പിനെ മറികടക്കാനാണ് ഇന്ത്യയുടെ നീക്കം. നേരത്തെ മസൂദ് അസ്ഹറിനെതിരെ തെളിവുകളില്ല എന്ന വാദം ഉയര്‍ത്തിയാണ് ചൈന പ്രമേയത്തെ നേരിട്ടിരുന്നത്.

Top