ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് 100 റണ്‍സ് വിജയലക്ഷ്യം

ദില്ലി: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് 100 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 27.1 ഓവറില്‍ 99 റണ്‍സിന് ഓള്‍ ഔട്ടായി. 34 റണ്‍സെടുത്ത ഹെന്റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. നാലു വിക്കറ്റെടുത്ത കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ വാഷിംഗ്ടണ്‍ സുന്ദറും ഷഹബാസ് അഹമ്മദും മുഹ്ഹമദ് സിറാജും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്.

ടോസിലെ നിര്‍ഭാഗ്യം ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിലും പിന്തുടര്‍ന്നു. പിച്ചിലെ സ്പിന്‍ കണ്ട് ആദ്യ ഓവര്‍ തന്നെ വാഷിംഗ്ടണ്‍ സുന്ദറിനെ ഏല്‍പ്പിച്ച ക്യാപ്റ്റന്‍ ശിഖറ്‍ ധവാന്റെ തന്ത്രം ഫലിച്ചു. മൂന്നാം ഓവറില്‍ ക്വിന്റണ്‍ ഡി കോക്ക്(6) പുറത്ത്. റീസാ ഹെന്‍ഡ്രിക്കസും(3) ജാനെമാന്‍ മലനും(15) ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ കരകയറ്റുമെന്ന് കരുതിയെങ്കിലും ഇരുവരെയും വീഴ്ത്തി മുഹമ്മദ് സിറാജ് ദക്ഷിണാഫ്രിക്കയുടെ തലതകര്‍ത്തു. കഴിഞ്ഞ മത്സരത്തില്‍ തകര്‍ത്തടിച്ച ഏയ്ഡന്‍ മാര്‍ക്രത്തെ(9) ഷഹബാസ് അഹമ്മദ് മടക്കിയതോടെ 43-4ലേക്ക് ദക്ഷിണാഫ്രിക്ക കൂപ്പുകുത്തി.

ഹെന്റിച്ച് ക്ലാസനും ഡേവിഡ് മില്ലറും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ 50 കടത്തിയെങ്കിലും മില്ലറെ(7) സുന്ദറും ആന്‍ഡില്‍ ഫെലുക്കുവായോയെ(5) കുല്‍ദീപും വീഴ്ത്തി. പൊരുതി നിന്ന ക്ലാസനെ(34) ഷഹബാസ് ബൗള്‍ഡാക്കിയതിന് പിന്നാലെ ദക്ഷിണാഫ്രിക്കയുടെ വാലരിഞ്ഞ് കുല്‍ദീപ് ഇന്നിംഗ്സിന് തിരശീലയിട്ടു.

മാര്‍ക്കോ ജാന്‍സണ്‍(14), ബോണ്‍ ഫോര്‍ട്യുന്‍(1), ആന്റിച്ച് നോര്‍ക്യ(0) എന്നിവരാണ് കുല്‍ദീപിന്റെ സ്പിന്നിന് മുന്നില്‍ മുട്ടുമടക്കിയത്. മൂന്ന് ബാറ്റര്‍മാര്‍ മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ രണ്ടക്കം കടന്നത്. ഇന്ത്യക്കായി മുഹമ്മദ് സിറാജ് നാലോവറില്‍ 15 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ കുല്‍ദീപ് യാദവ് 4.1 ഓവറില്‍ 18 റണ്‍സിന് നാല് വിക്കറ്റെടുത്തു.

Top