കരുത്തു കൂട്ടാനൊരുങ്ങി ഇന്ത്യൻ നേവി ;21,200കോടി രൂപയ്ക്ക് റഷ്യയില്‍ നിന്നും ആണവ അന്തര്‍വാഹിനി

ന്യൂഡല്‍ഹി : റഷ്യയുടെ കൈവശമുള്ള അത്യാധുനിക സംവിധാനങ്ങളുളള മറ്റൊരു ആണവ മുങ്ങിക്കപ്പലും ഇന്ത്യൻ സേനയുടെ ഭാഗമാകും. റഷ്യയില്‍ നിന്ന് ആണവ അന്തര്‍വാഹിനി പാട്ടത്തിനെടുക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു. 300 കോടി ഡോളറിന്റെ കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെയ്ക്കുക.

അകുല ക്ലാസ് ആണവ അന്തർവാഹിനിയാണ് ഇന്ത്യ സേനയുടെ ഭാഗമാക്കുന്നത്. നാവികസേനയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയതിന് ശേഷം ചക്ര3 എന്ന് പുനര്‍നാമകരണം നടത്തി സേനയുടെ ഭാഗമാക്കും. മാർച്ച് ഏഴിന് ഇരുരാജ്യങ്ങളും തമ്മിൽ കരാർ ഒപ്പിടും.

പത്തുവർഷത്തേക്കാണ് പാട്ടക്കരാറെന്നാണ് സൂചന. മുൻപ് റഷ്യയിൽ നിന്നും പാട്ടത്തിനെടുത്ത ചക്ര 2വിന്റെ കാലാവധി 2022ൽ അവസാനിക്കാനിരിക്കെയാണ് പുതിയ കരാർ. ചക്ര 3 സേനയുടെ ഭാഗമാകുന്നതോടെ നാവികസേനയ്ക്ക് കൂടുതൽ കരുത്താകും.

യുഎസ് നാവികസേനയുടെ ആണവ അന്തര്‍വാഹിനികളോട് കിടപിടിക്കുന്നവയാണ് അകുല ക്ലാസ്. ആണവോര്‍ജ്ജത്തിലാണ് പ്രവര്‍ത്തനം. മാസങ്ങളോളം കടലിന്നടിയില്‍ ഒളിഞ്ഞിരിക്കും. റഷ്യയില്‍ നിന്ന് ഇന്ത്യ പാട്ടത്തിനെടുക്കുന്ന മൂന്നാം ആണവ അന്തര്‍വാഹിനിയാണ് അകുല. ഇന്ത്യ വികസിപ്പിച്ചെടുത്ത ആരിഹന്ത് ആണവ അന്തർവാഹിനി ഇപ്പോൾ സേനയുടെ ഭാഗമാണ്.

Top