ഇന്ത്യന്‍ നാവികസേനയ്ക്ക് കരുത്തേകാന്‍ രണ്ടുയുദ്ധക്കപ്പലുകള്‍ കൂടി ;ഇന്ത്യ റഷ്യ കരാര്‍

ന്യൂഡല്‍ഹി: പ്രതിരോധ രംഗത്ത് കൂടുതല്‍ കരുത്തേകാന്‍ ഇന്ത്യന്‍ നാവികസേനയ്ക്ക് രണ്ടു യുദ്ധക്കപ്പലുകള്‍ കൂടി ഒരുങ്ങുന്നു. ഇന്ത്യയും റഷ്യയും സംയുക്തമായി യുദ്ധക്കപ്പല്‍ നിര്‍മിക്കാനുള്ള കരാറില്‍ ഒപ്പുവെച്ചു. റഡാര്‍ കണ്ണില്‍ പെടാതെ സഞ്ചരിക്കാന്‍ സാധിക്കുന്ന രണ്ട് ഗ്രിഗോറോവിച്ച് യുദ്ധക്കപ്പലുകളാണ് ഇന്ത്യയും റഷ്യയും സംയുക്തമായി നിര്‍മിക്കുക. 50 കോടി ഡോളറിന്റേതാണ് കരാര്‍.

റഷ്യന്‍ ആയുധ കമ്പനിയായ റോസ്ബോറോണ്‍ എക്സ്പോര്‍ട്ടും ഗോവ ഷിപ്പ്യാര്‍ഡ് ലിമിറ്റഡും ചേര്‍ന്നാണ് കപ്പലുകള്‍ നിര്‍മിക്കുക. 2027 ഓടെ കപ്പലുകള്‍ നാവിക സേനയ്ക്ക് കൈമാറും. ഗ്യാസ് ടര്‍ബൈന്‍ എഞ്ചിനാണ് യുദ്ധക്കപ്പലിന് കരുത്ത് നല്‍കുന്നത്. അത്യാധുനിക മിസൈലുകളും ആയുധങ്ങളും വഹിക്കാനുള്ള ശേഷി ക്കപ്പലുകള്‍ക്കുണ്ട്.

നിലവില്‍ റഡാറുകളില്‍ കണ്ണില്‍പ്പെടാതിരിക്കാന്‍ ശേഷിയുള്ള ആറ് റഷ്യന്‍ നിര്‍മ്മിത യുദ്ധക്കപ്പലുകള്‍ ഇന്ത്യയ്ക്കുണ്ട്. നാലെണ്ണം കൂടി നാവികസേനയുടെ ഭാഗമാകുന്നതോടെ സേനയുടെ കരുത്ത് കൂടും. പ്രോജക്ട് 1135.6 എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. ഇന്ത്യയില്‍ ഈ കപ്പലുകള്‍ നിര്‍മ്മിക്കുമ്പോള്‍ തുക ഇനിയും ഉയരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

കഴിഞ്ഞ ആഴ്ച ഇതേ വിഭാഗത്തില്‍പെട്ട രണ്ട് യുദ്ധക്കപ്പലുകള്‍ റഷ്യയില്‍ നിന്ന് വാങ്ങാന്‍ ഇന്ത്യ കരാറൊപ്പിട്ടിരുന്നു. 100 കോടി ഡോളറിന്റേതായിരുന്നു ആ കരാര്‍.

Top