ന്യൂഡല്‍ഹി: ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രതിരോധ കരാറില്‍ രാജ്യങ്ങള്‍ വെച്ചു. 39000 കോടി രൂപയുടെ പ്രതിരോധ കരാറിലാണ് നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും ഒപ്പു വെച്ചത്. തുടര്‍ന്ന് എസ്-400 മിസൈല്‍ വേധ സംവിധാനം റഷ്യ ഇന്ത്യയ്ക്കു കൈമാറി.
കൂടാതെ, ബഹിരാകാശ രംഗത്തെ ഗവേഷണങ്ങളിലും സഹകരണം ഉറപ്പാക്കുവാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായിട്ടുണ്ട്. സൈബേരിയയിലെ നോവോസിബിര്‍ക്കിന് സമീപം ഇന്ത്യ നിരീക്ഷണ കേന്ദ്രവും സ്ഥാപിക്കും.
പുറത്തു നിന്നുള്ള ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങളെ തടയുന്നതിനുള്ള രക്ഷാ മാര്‍ഗ്ഗമാണ് മിസൈല്‍ പ്രതിരോധ സംവിധാനം. എസ്-400 വളരെ അത്യാധുനിക രീതിയില്‍ നിര്‍മ്മിക്കപ്പെട്ട സംവിധാനമാണ്. ഉയര്‍ന്ന പ്രദേശങ്ങളില്‍ പ്രതിരോധത്തിനായി അമേരിക്ക വിപുലീകരിച്ച സംവിധാനത്തേക്കാള്‍ മികച്ചതാണ് റഷ്യന്‍ സംവിധാനമെന്നാണ് വിലയിരുത്തലുകള്‍. കൂടെ കൊണ്ടു നടക്കാവുന്ന തരത്തിലുള്ളതാണ് എസ്400. വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള റഡാര്‍ സംവിധാനം, സ്വയംപര്യാപ്തമായ നിരീക്ഷണ സംവിധാനം, ടാര്‍ജറ്റിംഗ് സിസ്റ്റം, ആന്റി എയര്‍ക്രാഫ്റ്റ് മിസൈല്‍ സംവിധാനം, മിസൈല്‍ ലോഞ്ചറുകള്‍, നിയന്ത്രണങ്ങള്‍ നടത്തുന്നതിനുള്ള വാര്‍ത്താവിനിമയ സംവിധാനം, അതിനാവശ്യമായ കേന്ദ്രങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെട്ടതാണ് എസ്-400.
വെറും അഞ്ച് മിനിറ്റിനുള്ളില്‍ സംവിധാനങ്ങള്‍ എല്ലാം ഇതിനുള്ളില്‍ വിന്യസിക്കാന്‍ സാധിക്കും. മൂന്ന് തരത്തിലുള്ള മിസൈലുകള്‍ തൊടുത്ത് വിവിധ നിരകളിലുള്ള ആക്രമണങ്ങള്‍ ഒരേസമയം നടത്താന്‍ ഇനി മുതല്‍ ഇന്ത്യയ്ക്ക് സാധിക്കും. എയര്‍ക്രാഫ്റ്റ്, വ്യോമവാഹനങ്ങള്‍, ബാലിസ്റ്റിക് മിസൈലുകള്‍, ക്രൂയിസ് മിസൈലുകള്‍ തുടങ്ങിയവ എല്ലാം തന്നെ 400 കിലോമീറ്റര്‍ പരിധിയിലും 30 കിലോമീറ്റര്‍ ഉയരത്തിലും വന്നാല്‍ എസ്-400 ഉപയോഗിച്ച് നിഷ്പ്രയാസം പ്രതിരോധിക്കാന്‍ സാധിക്കും. യുഎസിന്റെ എഫ്-35 പോലുള്ള 100 സൂപ്പര്‍ ഫൈറ്ററുകളെ ഒരേ സമയം കണ്ടെത്താനും അവയില്‍ ഒരേസമയം ആറെണ്ണത്തിനെതിരെ തിരിച്ചടികള്‍ നടത്താനും പുതിയ ഭൂതല-വ്യോമ മിസൈല്‍ സംവിധാനത്തിന് കഴിയും. 2007ലാണ് എസ്-400 പ്രവര്‍ത്തന സജ്ജമാകുന്നത്. 2015ല്‍ ഇത് സിറിയയില്‍ പ്രവര്‍ത്തിച്ചിരുന്നു.