ഇന്ത്യ-റഷ്യ ബ്രഹ്മാണ്ഡ മിസൈല്‍ അണിയറയില്‍

ന്യൂഡല്‍ഹി: ഇന്ത്യയും റഷ്യയും സംയുക്തമായി നിര്‍മ്മിക്കുന്ന സൂപ്പര്‍സോണിക് മിസൈലാണ് ബ്രഹ്മോസ്. കര വ്യോമ നാവിക പതിപ്പുകളില്‍ ശക്തിയും കൃത്യതയും നടത്തിയ പരീക്ഷണങ്ങളിലെല്ലാം തെളിയിച്ച ഈ മിസൈല്‍ മറ്റു രാജ്യങ്ങള്‍ക്ക് വില്‍ക്കുവാനുള്ള തീരുമാനവും അടുത്തിടെ ഇരുരാജ്യങ്ങളും കൈക്കൊണ്ടിരുന്നു.

800 കിലോമീറ്റര്‍ റേഞ്ചുള്ള ബ്രഹ്മോസ് ഇരുരാജ്യങ്ങളും ചേര്‍ന്ന് വികസിപ്പിച്ചു വരുന്നു എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. ഇതിനു മുന്‍പായി 450 കിലോമീറ്റര്‍ പ്രഹരപരിധിയുള്ള പതിപ്പ് സേനയുടെ ഭാഗമാകുമെന്ന പ്രത്യേകത കൂടിയുണ്ട്.

കരയിലെ ശത്രുലക്ഷ്യങ്ങള്‍ കൃത്യമായി ആക്രമിച്ച് തകര്‍ക്കാനുള്ള ശേഷി ആവര്‍ത്തിച്ച് തെളിയിച്ചു കൊണ്ട് ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലിന്റെ കരസേനാ പതിപ്പ് ഇന്നലെ വിജയകരമായി പരീക്ഷിച്ചിരുന്നു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ പരീക്ഷണ റേഞ്ചില്‍ രാവിലെ പത്തിനായിരുന്നു പരീക്ഷണം. മിസൈലുകള്‍ കുത്തനെ കുതിച്ചുയര്‍ന്ന ശേഷം ബംഗാള്‍ ഉള്‍ക്കടലിലെ ലക്ഷ്യത്തിന്റെ മുകളില്‍ കൃത്യമായി പതിക്കുകയായിരുന്നു

ബ്രഹ്മോസ് മിസൈലിന്റെ നാവിക, വ്യോമസേനാ പതിപ്പുകള്‍ ഉപയോഗിച്ചും സമാനമായ പരീക്ഷണങ്ങള്‍ ഈയാഴ്ച തന്നെ ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ നടത്തുമെന്ന് പ്രതിരോധ കേന്ദ്രങ്ങള്‍ അറിയിച്ചു. ലഡാക്കിലും അരുണാചല്‍ പ്രദേശിലും ചൈനയ്ക്ക് മുന്നറിയിപ്പായി ഇതിനകം തന്നെ ഇന്ത്യ ബ്രഹമോസ് മിസൈലുകള്‍ വിന്യസിച്ചിട്ടുണ്ട്. ശബ്ദത്തിന്റെ 2.8 മടങ്ങ് വേഗതയുള്ള മിസൈലാണ് ഇന്നലെ പരീക്ഷിച്ചത്.

Top