ന്യൂഡല്‍ഹി: റഷ്യയുമായി ചേര്‍ന്ന് അഞ്ചാം തലമുറ യുദ്ധ വിമാനം വികസിപ്പിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തയ്യാറല്ലെന്ന് ഇന്ത്യ. ഇത് സംബന്ധിച്ച് വിവരം പിടിഐ റിപ്പോര്‍ട്ട് ചെയ്തതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഇരു രാജ്യങ്ങളുടേയും സ്വപ്ന പദ്ധതിയായ അഞ്ചാം തലമുറ വിമാനം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഉടമ്പടിയുമായി ഇരു രാജ്യങ്ങളും ഒരുമിച്ച് മുന്നോട്ട് പോകണ്ടേതാണ്. ഇന്ത്യയും റഷ്യയും ചേര്‍ന്ന് 2007ലാണ് പദ്ധതിയില്‍ ഒപ്പുവെച്ചത്. എന്നാല്‍ 11 വര്‍ഷം പിന്നിടുമ്പോള്‍ പദ്ധതിയുടെ ചിലവ് സംബന്ധിച്ച വിഷയത്തെ തുടര്‍ന്ന് പുരോഗമനം ഉണ്ടാകുന്നില്ലെന്നതാണ് സത്യം.
ചിലവിന് പുറമെ പദ്ധതിയ്ക്കായുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതും, വിമാനത്തിന്റെ എണ്ണം സംബന്ധിച്ച വിഷയവും പദ്ധതിയുടെ പുരോഗമനത്തിന് തടസം സൃഷ്ടിച്ചിരിക്കുകയാണ്. പദ്ധതിയുടെ ചിലവ് ഏകദേശം 30 ബില്ല്യണ്‍ ഡോളര്‍ അല്ലെങ്കില്‍ 2 ലക്ഷം കോടി രൂപ വരുമെന്നാണ് കണക്കാക്കിയിരിക്കുന്നതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ പറഞ്ഞു.
റഷ്യയുമായി ചേര്‍ന്നുള്ള പദ്ധതിയില്‍ ചിലവുള്‍പ്പെടെയുള്ള ചില വിഷയങ്ങളില്‍ നമ്മുടെ നിലപാട് വ്യക്തമാക്കിയെന്നും ഇതു സംബന്ധിച്ച് റഷ്യ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ഡിസംബര്‍ 2010ല്‍ 295 ബില്ല്യണ്‍ ഡോളര്‍, പദ്ധതിയുടെ ആദ്യ ഘട്ടത്തിനായി നല്‍കാന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. എന്നാല്‍ അവസാന ഘട്ടത്തില്‍ പദ്ധതിയ്ക്കായി 6 ബില്ല്യണ്‍ ഡോളര്‍ വീതം ഇരു രാജ്യങ്ങളും നല്‍കണമെന്നും ധാരണയായിരുന്നു. എന്നാല്‍ ഈ തീരുമാനത്തില്‍ രാജ്യങ്ങള്‍ തമ്മില്‍ പൊതു ധാരണയില്‍ എത്താന്‍ സാധിച്ചില്ല.
സാങ്കേതികവിദ്യയുടെ കാര്യത്തിലും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയില്‍ എത്താന്‍ സാധിച്ചില്ല. എല്ലാ സുപ്രധാന സാങ്കേതികവിദ്യകളും പങ്കിടുന്നതിന് റഷ്യ തയ്യാറായില്ല എന്നതും പദ്ധതിയില്‍ നിന്നും പിന്‍മാറാന്‍ കാരണമായി. 2016 ഫെബ്രുവരിയില്‍ വീണ്ടും പദ്ധതിയെ കുറിച്ച് ഇരു രാജ്യങ്ങളും അന്നത്തെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറുടെ അനുമതിയോടെ ചര്‍ച്ചകള്‍ പുനരാരംഭിച്ചു.
എന്നാല്‍ പദ്ധതിയുടെ ചിലവ് എന്നത് വലിയ വിഷയം തന്നെയായിരുന്നു. ഉയര്‍ന്ന ചെലവും സാങ്കേതികവിദ്യയുടെ കുറവും അടിസ്ഥാനമാക്കി പദ്ധതി നടപ്പാക്കാന്‍ താല്‍പര്യമില്ലെന്ന തരത്തിലാണ് ഇന്ത്യന്‍ വ്യോമസേനയില്‍ നിന്നുള്ള സൂചനകളെന്നാണ് റിപ്പോര്‍ട്ട്.