ശക്തമായ പ്രത്യാക്രമണം നടത്തി ഇന്ത്യ; പാക്ക് അധീന കശ്മീരിലെ ഭീകര ക്യാമ്പുകള്‍ തകര്‍ത്തു

ശ്രീനഗര്‍: പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയതിനു പിന്നാലെ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. പാക്ക് അധീന കശ്മീരിലെ ഭീകര ക്യാമ്പുകള്‍ തകര്‍ത്താണ് ഇന്ത്യ ശക്തമായ പ്രത്യാക്രമണം നടത്തിയത്.

പാക് അധീന കശ്മീരിലെ താങ്ധര്‍ സെക്ടറില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ പരിശീലന കേന്ദ്രങ്ങളിലേക്കാണ് ഇന്ത്യ പ്രത്യാക്രമണം നടത്തിയത്. ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് തീവ്രവാദികളെ നുഴഞ്ഞു കയറാന്‍ സഹായിക്കുന്ന പാക്ക് സൈന്യത്തിന്റെ നടപടിയ്ക്ക് തിരിച്ചടിയായാണിതെന്ന് സൈന്യം വ്യക്തമാക്കി.

ആര്‍ട്ടിലറി ഗണ്ണുകള്‍ ഉപയോഗിച്ചാണ് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചത്. സ്ഥിരമായി ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് തീവ്രവാദികളെ എത്തിക്കുന്നത് ഈ ക്യാമ്പില്‍ നിന്നാണെന്ന് ഇന്ത്യക്ക് വിവരം ലഭിച്ചിരുന്നു.

ഇന്ന് പുലര്‍ച്ചെ ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലുള്ള താങ്ധര്‍ സെക്ടറിലേക്ക് പാക് സൈന്യം നടത്തിയ വെടിവെയ്പ്പില്‍ രണ്ട് സൈനികര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. വെടിവയ്പില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു.

ഒരു പ്രകോപനവുമില്ലാതെ ഉണ്ടായ ഈ ആക്രമണത്തിന് അപ്പോള്‍ത്തന്നെ ശക്തമായ തിരിച്ചടി നല്‍കിയതായി സൈന്യം അറിയിച്ചിരുന്നു. കത്വയിലെ അന്താരാഷ്ട്ര അതിര്‍ത്തിയ്ക്കടുത്തും ഇന്ന് പുലര്‍ച്ചെ വെടിവെപ്പ് നടന്നിരുന്നു.

സാധാരണക്കാരെ ലക്ഷ്യമിട്ട് ഇത്തരം വെടിവെപ്പ് നടത്തുന്നതിനെതിരെ ഇന്ത്യ പല തവണ പാകിസ്ഥാന് താക്കീത് നല്‍കിയിരുന്നതാണ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചതിന് പിന്നാലെയാണ് പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് പ്രകോപനം ശക്തമായത്.

കഴിഞ്ഞ ആഴ്ച നിയന്ത്രണ രേഖയില്‍ ബരാമുള്ളയിലും രജൗരിയിലുമായി പാക്ക് വെടിവെപ്പില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.ജൂലൈയില്‍ 296 തവണയാണ് പാക്കിസ്ഥാന്‍ കരാര്‍ ലംഘിച്ച് വെടിയുതിര്‍ത്തത്. ഓഗസ്റ്റില്‍ 307 തവണയും സെപ്റ്റംബറില്‍ 292 തവണയും പാക്കിസ്ഥാന്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയിരുന്നു.

Top