ന്യൂഡല്‍ഹി : ലോകരാജ്യങ്ങൾക്ക് മുൻപിൽ ഇന്ത്യ വളർച്ചയുടെ പാതയിൽ സഞ്ചരിക്കുന്നുവെന്നത് ഇന്ത്യയിലെ ഓരോ പൗരനും അഭിമാനം നൽകുന്ന വാർത്തയാണ്.
ഇത്തരത്തിൽ അഭിവൃദ്ധിയുടെ കാര്യത്തില്‍ ഇന്ത്യ ഒരു പടികൂടി മുന്നിലേയ്ക്ക് എത്തിയിരിക്കുകയാണിപ്പോൾ.
2012 നെ അപേക്ഷിച്ച് ഇന്ത്യയുടെ വളർച്ചയില്‍ വര്‍ധനവുണ്ടായെന്നാണ് വളർച്ച സൂചികയിലെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.
ലണ്ടണ്‍ ആസ്ഥാനമായ ലെഗാതം ഇന്‍സ്റ്റിറ്റ്യൂട്ടാണ് അഭിവൃദ്ധി സൂചിക തയ്യാറാക്കുന്നത്. അയൽരാജ്യമായ ചൈനയുമായുള്ള അന്തരം ഇന്ത്യ കുറിച്ചിരിക്കുന്നുവെന്ന് പുതിയ റിപ്പോർട്ടുകൾ പറയുന്നു.
ബ്രിക്‌സ് രാജ്യങ്ങളില്‍ നിലവിലെ സ്ഥാനത്തിന് ഉയർച്ച ഉണ്ടായിരിക്കുന്നത് ഇന്ത്യയ്ക്ക് മാത്രമാണെന്നും, 2016 മുതല്‍ ഇന്ത്യയുടെ വളർച്ചയിൽ മാറ്റമുണ്ടെന്നും ലെഗാതം കണക്കുകൾ സൂചിപ്പിക്കുന്നു.
2016 ല്‍ 104 സ്ഥാനത്തായിരുന്നു സൂചികയില്‍ ഇന്ത്യ, 2017 ആയപ്പോള്‍ നാലുപോയിന്റ് ഉയര്‍ന്ന് 100-ാം സ്ഥാനത്തെത്തി. ചൈനയ്ക്ക് 90-ാം സ്ഥാനമാണുള്ളത്.
സൂചികയിലെ കണക്കുകള്‍ പ്രകാരം റഷ്യയാണ് ഇന്ത്യക്ക് പിന്നിൽ ഉള്ളത്. 101-ാം സ്ഥാനമാണ് റഷ്യയുടേത്. വളർച്ചയിൽ ഒന്നാം സ്ഥാനം നോര്‍വെയ്ക്കാണ്. ഏറ്റവും പിന്നിൽ ആഭ്യന്തരയുദ്ധവും, തീവ്രവാദ ആക്രമണങ്ങളും ദുരിതത്തിലാക്കിയ യമനാണ്.
മികച്ച ഭരണം,സാധാരണക്കാരുടെ ബാങ്ക് അക്കൗണ്ടുകൾ വർധിപ്പിച്ചത് വഴി കൂടുതൽ അക്കൗണ്ടുകൾ ഉണ്ടായത്, നിയമ നിര്‍മാണങ്ങള്‍, വ്യവസായിക അന്തരീക്ഷം മെച്ചപ്പെട്ടത് തുടങ്ങിയവയാണ് ഇന്ത്യയുടെ പുരോഗതിക്ക് കാരണമെന്ന് ലെഗാതം സൂചികയില്‍ പറയുന്നു.
വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ, വ്യക്തി സ്വാതന്ത്ര്യം തുടങ്ങിയ ഒമ്പതോളം തലങ്ങളിൽ വ്യക്തമായ പഠനങ്ങൾ നടത്തിയതിന് ശേഷമാണ് ലെഗാതം വളർച്ച കണക്കാക്കുന്നത്.
ലണ്ടണ്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സ്, ടുഫ്‌സ് സര്‍വകലാശാല, ബ്രൂക്കിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, കാലിഫോര്‍ണിയ സര്‍വകലാശാല തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രമുഖരായ അധ്യാപകരാണ് സൂചിക തയ്യാറാക്കുന്നത്.
പുറത്തിറക്കിയ 2017 ലെ ലെഗാതം അഭിവൃദ്ധി സൂചികയില്‍ 149 രാജ്യങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യവളർച്ചയുടെ പാതയിൽ ഉയരുമ്പോൾ ചൈനയില്‍ വ്യാപാരത്തില്‍ ഇടിവ് ഉണ്ടായി. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നവരുടെ എണ്ണത്തിലും വലിയ കുറവു സംഭവിച്ചു.
ലോകത്താകമാനം അഭിവൃദ്ധിയില്‍ വര്‍ധന രേഖപ്പെടുത്തി. ഏഷ്യ പസഫിക് മേഖലയിലാണ് ഏറ്റവും വലിയ വളര്‍ച്ച രേഖപ്പെടുത്തിയത്.