യുക്രൈയ്നിലെ റഷ്യൻ ആക്രമണങ്ങളിൽ പ്രതികരണവുമായി ഇന്ത്യ

ഡൽഹി: യുക്രൈയ്നിലെ റഷ്യൻ ആക്രമണങ്ങളിൽ പ്രതികരണവുമായി ഇന്ത്യ. റഷ്യയുടെ അപ്രതീക്ഷിത ആക്രമണത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി. എല്ലാ രാജ്യങ്ങളുടെയും പരമാധികാരവും പ്രാദേശിക സമഗ്രതയും മാനിക്കണമെന്നും ശത്രുത വളർത്തുന്നത് ആരുടേയും താല്പര്യമല്ലെന്നും ഇന്ത്യ വ്യക്തമാക്കി. സംഘർഷം അവസാനിപ്പിച്ച് നയതന്ത്ര ചർച്ചയ്ക്ക് ഇരു കൂട്ടരും തയ്യാറാകണം. എല്ലാ സമാധാന ശ്രമങ്ങളെയും പിന്തുണയ്ക്കാൻ ഇന്ത്യ തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്.

ഭൂമുഖത്ത് നിന്ന് യുക്രൈനെ തുടച്ചുനീക്കാനുള്ള ശ്രമമാണ് റഷ്യ നടത്തുന്നതെന്ന് വോളോഡിമർ സെലൻസ്കി പ്രതികരിച്ചു. “അവർ ഞങ്ങളെ നശിപ്പിക്കാനും ഭൂമിയിൽ നിന്ന് തുടച്ചുനീക്കാനും ശ്രമിക്കുന്നു…നഗരത്തിലെ വീടുകളിൽ ഉറങ്ങുന്ന പൗരന്മാരെ മിസൈൽ വർഷിച്ച് കൊലപ്പെടുത്തുന്നു. ഡിനിപ്രോയിലും കീവിലും ജോലിക്ക് പോകുന്നവരെയും കൊല്ലുന്നു. യുക്രൈനിലുടനീളം വ്യോമാക്രമണ സൈറണുകൾ മുഴങ്ങുന്നു, മിസൈലുകൾ പതിക്കുന്നു. നിർഭാഗ്യവശാൽ ആളുകൾ കൂട്ടത്തോടെ മരിക്കുന്നു, ചിലർക്ക് പരുക്കേൽക്കുന്നു.” – ടെലിഗ്രാം സന്ദേശത്തിൽ സെലെൻസ്‌കി പറയുന്നു.

യുക്രൈന്റെ തലസ്ഥാന നഗരിയായ കീവിലാണ് റഷ്യ മിസൈൽ വർഷിച്ചത്. നേരത്തെ നിർണായക മേഖലകൾ കൈവിട്ട റഷ്യ നടത്തുന്ന പ്രത്യാക്രമണമാണിത്. കീവിൽ പലയിടത്തായി സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്‌ഫോടനങ്ങളുടെ പരമ്പര തന്നെയുണ്ടായെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാവിരെ എട്ടരയ്ക്ക് ശേഷം ഷെവ്‌ചെങ്കീവ് ജില്ലയിൽ പലയിടത്തും സ്‌ഫോടനങ്ങൾ നടന്നതായി മേയർ പറയുന്നു. ഇത് തലസ്ഥാന നഗരയുടെ മധ്യത്തിലാണ്. നാലോളം മിസൈലുകളാണ് കീവിനെ ലക്ഷ്യമിട്ട് എത്തിയതെന്നാണ് വിവരം.

Top