ടോക്യോ : ടോക്യോ ഒളിമ്പിക്സ് ഹോക്കി ക്വാർട്ടർ ഫൈനലിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഗ്രേറ്റ് ബ്രിട്ടണെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത ഇന്ത്യ സെമി ബെർത്ത് ഉറപ്പിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രിട്ടനെ 3-1ന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ മുന്നേറ്റം. ബെല്‍ജിയമാണ് സെമിയില്‍ ഇന്ത്യയുടെ എതിരാളി.
41 വര്‍ഷത്തിനുശേഷമാണ് ഇന്ത്യ ഒളിമ്പിക്സ് ഹോക്കി സെമിയില്‍ കടക്കുന്നത്. 1980-ലെ മോസ്കോ ഒളിമ്പിക്സിലാണ് ഇന്ത്യ അവസാനമായി സെമിയിലെത്തിയത്.
ഇന്ത്യന്‍ ജഴ്സിയില്‍ 50-ാം മത്സരത്തിന് ഇറങ്ങിയ ദില്‍പ്രീത് സിംഗ് (7), ഗുര്‍ജന്ത് സിംഗ് (16), ഹാര്‍ദിക് സിംഗ് (57) എന്നിവരാണ് ഇന്ത്യയ്ക്കായി ലക്ഷ്യം കണ്ടത്. സാമുവൽ വാർഡ് ആണ് ഗ്രേറ്റ് ബ്രിട്ടണു വേണ്ടി ആശ്വാസ ഗോൾ നേടിയത്.
മലയാളിയായ ഗോള്‍കീപ്പര്‍ പി.ആര്. ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകളാണ് മത്സരത്തില്‍ ഇന്ത്യയ്ക്ക് തുണയായത്. കളി തുടങ്ങി ആദ്യ ക്വാർട്ടറിൽ തന്നെ ഇന്ത്യ മുന്നിലെത്തി. 7ആം മിനിട്ടിൽ സിമ്രൻജീതിൻ്റെ പാസ് സ്വീകരിച്ച ദിൽപ്രീത് സിംഗ് ക്ലോസ് റേഞ്ചിൽ നിന്നാണ് ഗോൾ നേടിയത്. രണ്ടാം ക്വാർട്ടർ തുടങ്ങി ആദ്യ മിനിട്ടിൽ ഇന്ത്യ രണ്ടാം ഗോൾ അടിച്ചു.
ഗുർജന്ത് സിംഗിൻ്റെ സോളോ ഗോൾ ഇന്ത്യയുടെ ലീഡ് ഇരട്ടിച്ചു. മൂന്നാം ക്വാർട്ടറിൻ്റെ അവസാന മിനിട്ടിൽ ബ്രിട്ടൺ തിരിച്ചടിച്ചു. തുടർച്ചയായ മൂന്ന് പെനൽറ്റി കോർണറുകൾക്കൊടുവിൽ സാമുവൽ വാർഡ് ശ്രീജേഷിനെ കീഴടക്കി. സമനില ഗോൾ കണ്ടെത്താൻ അവസാന സമയങ്ങളിൽ ബ്രിട്ടൺ തുടർച്ചയായി ആക്രമണം അഴിച്ചുവിട്ടു. എന്നാൽ, 57ആം മിനിട്ടിൽ ഹർദിക് സിംഗിൻ്റെ ഗംഭീര സോളോ റൺ ഗോളിൽ കലാശിക്കുകയായിരുന്നു.