ഇന്ത്യ ഒരു യുദ്ധത്തിനുള്ള ഒരുക്കത്തിലാണ്. കണ്‍മുന്നിലുള്ള ഏതെങ്കിലും അയല്‍രാജ്യമല്ല, മറിച്ച് കണ്ണുകൊണ്ട് കാണാന്‍ കഴിയാത്ത ഒരു വൈറസാണ് ഇവിടെ ശത്രു. പ്രാരംഭ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ ഇന്‍ഫെക്ഷന്‍ തിരിച്ചറിയുന്നതാണ് ഈ യുദ്ധത്തിലെ ആദ്യത്തെ തന്ത്രം. ആ പോരാട്ടം ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് രാജ്യം.
കൊറോണാവൈറസ് ടെസ്റ്റിംഗും, സ്ഥിരീകരണവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് (ഐസിഎംആര്‍) പരിശോധനാ ശേഷി വര്‍ദ്ധിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി ജര്‍മ്മനിയില്‍ നിന്നും ഒരു മില്ല്യണ്‍ ടെസ്റ്റിംഗ് കിറ്റുകള്‍ക്കാണ് ഇന്ത്യ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. പരിശോധനയ്ക്കും, സാമ്പിള്‍ ശേഖരണത്തിനുമായി ഒന്‍പത് പുതിയ ലാബുകളും ശൃംഖലയുടെ ഭാഗമാകും.
3 ലക്ഷം കിറ്റുകള്‍ ഉണ്ടായിട്ടും 9000 പേരെ മാത്രമാണ് അധികൃതര്‍ പരിശോധിച്ചിട്ടുള്ളത്. കൊറോണ ആഞ്ഞുവീശിയ നാലാമത്തെ രാജ്യമായിട്ടും സൗത്ത് കൊറിയ മരണനിരക്കുകള്‍ കുറച്ച് നിര്‍ത്തി. 8000 കേസ് റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും 70ഓളം മരണങ്ങളാണ് ഇവിടെ സംഭവിച്ചത്. വന്‍തോതില്‍ ലക്ഷണങ്ങള്‍ കാണിക്കുന്നവരെ പരിശോധിക്കുകയെന്ന തന്ത്രമാണ് അവിടെ ഫലം കണ്ടത്.
അതിവേഗത്തില്‍ പരിശോധന നടത്തുന്നതാണ് സൗത്ത് കൊറിയയുടെ പുതിയ നിലപാട്. ദിവസത്തില്‍ 20,000 ടെസ്റ്റുകളാണ് അവര്‍ ശരാശരി നടത്തുന്നത്. ഇതുവഴി രോഗം പ്രാരംഭ ഘട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞ്, ചികിത്സിച്ച് ഭേദമാക്കാന്‍ അധികൃതര്‍ക്ക് സാധിക്കുന്നു. രാജ്യത്ത് 500 ടെസ്റ്റിംഗ് ലാബുകളാണുള്ളത്.
ടെസ്റ്റിംഗ് ശേഷി വര്‍ദ്ധിപ്പിക്കുന്നതും അത് കൃത്യമായി വിനിയോഗിക്കുന്നതുമാണ് ഇന്ത്യക്ക് മുന്നിലുള്ള വെല്ലുവിളി. ലക്ഷണങ്ങള്‍ ഒളിപ്പിച്ചും, ക്വാറന്റൈനില്‍ നിന്ന് മുങ്ങിയുമുള്ള ആളുകളുടെ തെറ്റ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക.