ഇ-കൊമേഴ്‌സുമായി ബന്ധപ്പെട്ട് വിദേശ നിക്ഷേപ നയത്തില്‍ കേന്ദ്രം മാറ്റം വരുത്തുമെന്ന് സൂചന

ഡൽഹി: ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റില്‍ ഇ-കൊമേഴ്‌സുമായി ബന്ധപ്പെട്ട വിദേശ നിക്ഷേപ നയത്തില്‍ മാറ്റം വരുത്തുമെന്ന് സൂചന. നയത്തില്‍ മാറ്റം വരുത്തുന്നതോടെ ഇ കൊമേഴ്‌സ് രംഗത്തെ വമ്പന്മാരായ ആമസോണിന് തിരിച്ചടിയായേക്കും.

രാജ്യത്തെ വ്യാപാരികള്‍ നിരന്തരം പരാതി ഉന്നയിക്കുന്ന സാഹചര്യത്തിലാണ് ഇ-കൊമേഴ്‌സ് രംഗത്ത് വമ്പന്‍ വിദേശ കമ്പനികള്‍ക്ക് മൂക്കുകയറിടാന്‍ കേന്ദ്രം ഒരുങ്ങുന്നത്. വിദേശ ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് ഇന്ത്യയില്‍ നേരിട്ട് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാല്‍ അനുവാദം നല്‍കില്ല. അവര്‍ക്ക് വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കുമിടയിലെ ഒരു പാലമായി മാത്രമേ പ്രവര്‍ത്തിക്കാനാവൂ.

തങ്ങള്‍ക്ക് ഓഹരി പങ്കാളിത്തമുള്ള കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ പോലും ഇത്തരം വിദേശ കമ്പനികള്‍ക്ക് അവരുടെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലൂടെ ഇന്ത്യയില്‍ വില്‍ക്കാനാവില്ലെന്ന നയം സ്വീകരിച്ചത് 2018 ഡിസംബറിലായിരുന്നു. ഇത്തരം ഇ-കൊമേഴ്‌സ് കമ്പനികളുടെ മാതൃ കമ്പനിക്ക് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപമുള്ള കമ്പനികളുടെ ഉല്‍പ്പന്നം പോലും വില്‍ക്കാനാവില്ലെന്ന കടുത്ത നിബന്ധനയാണ് ഇനി വരുത്താന്‍ പോകുന്നതെന്നാണ് വിവരം. ഇത് ആമസോണിന് തിരിച്ചടിയാകും. നിലവില്‍ രണ്ട് പ്രധാന ഓണ്‍ലൈന്‍ സെല്ലര്‍മാരില്‍ ആമസോണിന് ഇത്തരത്തില്‍ പങ്കാളിത്തം ഉണ്ട്. എന്നാൽ ആമസോണോ വാള്‍മാര്‍ട്ടോ ഫ്‌ലിപ്കാര്‍ട്ടോ ഇതുവരെ ഈ വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല.

Top