5000 കിലോമീറ്റര്‍ പ്രഹര പരിധിയുള്ള മിസൈല്‍ വികസിപ്പിക്കാനൊരുങ്ങി ഇന്ത്യ!

ന്യൂഡല്‍ഹി: 5000 കിലോമീറ്റര്‍ പ്രഹര പരിധിയുള്ള അന്തര്‍വാഹിനികളില്‍ നിന്ന് വിക്ഷേപിക്കാവുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിക്കാനൊരുങ്ങി ഇന്ത്യ. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിഫന്‍സ് റിസേര്‍ച്ച് & ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ)ആണ് മിസൈല്‍ വികസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നത്.

അന്തര്‍വാഹിനിയില്‍ നിന്ന് വിക്ഷേപിക്കാവുന്ന നിര്‍ദിഷ്ട മിസൈലിന് ഏഷ്യാ ഭൂഖണ്ഡം, യൂറോപ്പ്, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ ചില ഭാഗങ്ങള്‍, ദക്ഷിണചൈനാ കടല്‍ ഉള്‍പ്പെടുന്ന ഇന്തോ-പസഫിക് മേഖല എന്നിവിടങ്ങള്‍ വരെ ലക്ഷ്യം വെക്കാന്‍ സാധിക്കുന്ന തരത്തിലുള്ള മിസൈലാണ് അണിയറയിലൊരുങ്ങുന്നത്. 3500 കിലോമീറ്റര്‍ പ്രഹരപരിധിയുള്ള അന്തര്‍വാഹിനിയില്‍ നിന്ന് വിക്ഷേപിക്കാവുന്ന കെ-4 മിസൈലിന്റെ പരിഷ്‌കരിച്ച പതിപ്പായിരിക്കും ഇത്.

നിലവില്‍ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് മാത്രമാണ് ഇത്തരം മിസൈലുകള്‍ കൈവശമുള്ളത്. ഈ പട്ടികയില്‍ ഇടം നേടുകയെന്നതാണ് ഇന്ത്യയുടെ അടുത്ത ലക്ഷ്യം.

3500 കിലോമീറ്റര്‍ പ്രഹരപരിധിയുള്ള അന്തര്‍ വാഹിനിയില്‍ നിന്ന് വിക്ഷേപിക്കാവുന്ന കെ-4 മിസൈലിന്റെ രണ്ട് പരീക്ഷണങ്ങളാണ് പൂര്‍ത്തിയായിട്ടുള്ളത്. 2020 ജനുവരി 19 നും 24നും രണ്ട് പരീക്ഷണണങ്ങളാണ് ഡിആര്‍ഡിഒ നടത്തിയത്. രണ്ടും വിജയകരമായിരുന്നു. ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള കെ-4 മിസൈല്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അരിഹന്ത് ക്ലാസ് അന്തര്‍വാഹിനികളിലാകും ഘടിപ്പിക്കുക.

Top