ചൈനീസ് അതിര്‍ത്തിയിലേക്ക് അതിവേഗത്തിലെത്താന്‍ ഇന്ത്യയുടെ തുരങ്കം

ഇറ്റാനഗര്‍: ചൈനീസ് അതിര്‍ത്തിയിലേക്ക് പെട്ടെന്നെത്താന്‍ അരുണാചല്‍ പ്രദേശിലൂടെ തുരങ്കം നിര്‍മിക്കാനൊരുങ്ങി ഇന്ത്യ.

അരുണാചലിലെ 4,170 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സേല പാസിലൂടെയാണു തുരങ്കം വരുന്നത്. പദ്ധതി യാഥാര്‍ഥ്യമാവുമ്പോള്‍ ചൈനീസ് അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന തവാങ്ങിലെത്താന്‍ നിലവില്‍ ഉള്ളതിനെക്കാള്‍ 10 കിലോമീറ്ററോളം ദൂരം കുറയും. ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനാണ് രണ്ട് തുരങ്കങ്ങള്‍ നിര്‍മിക്കുന്നത്.

ഇത് നിര്‍മ്മിക്കുന്നതോടെ അസമിലെ തേസ്പുരില്‍ സൈന്യത്തിന്റെ 4 കോര്‍ ആസ്ഥാനത്തു നിന്നു തവാങ്ങിലെത്താനുള്ള സമയത്തില്‍ ഒരു മണിക്കൂറോളം കുറവുണ്ടാകുമെന്ന് ബിആര്‍ഒ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ഇതുകൂടാതെ, ഈ തുരങ്കം വരുന്നതിലൂടെ അരുണാചല്‍ പ്രദേശിലെ ബോംദിലയ്ക്കും തവാങ്ങിനുമിടയിലെ 171 കിലോമീറ്റര്‍ നീളമുള്ള ദേശീയപാത 13, ഏതു കാലാവസ്ഥയിലും യാത്രായോഗ്യം ആയിരിക്കുകയും ചെയ്യും.

കിഴക്കന്‍ ഹിമാലയത്തിലെ ദുര്‍ഘടമായ വഴികളിലൂടെ അതിര്‍ത്തിയിലെത്താനുള്ള ഇന്ത്യയുടെ പ്രയാസം, തുരങ്കങ്ങള്‍ വരുന്നതിലൂടെ പരിഹരിക്കാനാകുമെന്നാണു വിലയിരുത്തല്‍.

തുരങ്ക നിര്‍മാണത്തിനായി ഭൂമിയേറ്റെടുക്കാന്‍ ആവശ്യമായ നടപടിക്രമങ്ങള്‍ ആരംഭിക്കണമെന്ന് കാട്ടി വെസ്റ്റ് കാമെങ് ഡപ്യൂട്ടി കമ്മിഷണര്‍ സോണല്‍ സ്വരൂപിന് ബിആര്‍ഒ ഔദ്യോഗികമായി അപേക്ഷ നല്‍കിയിട്ടുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഇതിനൊപ്പം നിലവിലെ ഒറ്റവരി റോഡ് ബൈസാകിയില്‍നിന്ന് ഇരട്ടവരിയുള്ള ദേശീയപാതയാക്കുകയും ചെയ്യും. തുരങ്കങ്ങളില്‍ ഒന്നിന് 475 മീറ്റര്‍ നീളവും മറ്റൊന്നിന് 1790 മീറ്റര്‍ നീളവും ഉണ്ടാകും. തുരങ്കം പൂര്‍ത്തിയായാല്‍ തവാങ് പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായി മാറും.

Top