പാക്കിസ്ഥാനെ കേന്ദ്രീകരിച്ചു, ലക്ഷ്യമിട്ടത് ചൈനയെ…മിസൈല്‍ പണിപ്പുരയില്‍ ഇന്ത്യ

വാഷിംഗ്ടണ്‍: ദക്ഷിണേന്ത്യയിലെ ബേസുകളില്‍ നിന്നു ചൈനയെ മുഴുവനായും പരിധിയിലാക്കാന്‍ കഴിയുന്ന മിസൈല്‍ തയ്യാറാക്കി ഇന്ത്യ.

പ്രധാനമായും പാക്കിസ്ഥാനെ കേന്ദ്രീകരിച്ചാണ് ഇന്ത്യയുടെ ആണവ നയം രൂപീകരിച്ചത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ചൈനയെ ലക്ഷ്യമിട്ട് ആണവ സംവിധാനം ആധുനികവല്‍ക്കരിക്കാനുള്ള ശ്രമത്തിലാണ് രാജ്യം.

അമേരിക്കന്‍ ഡിജിറ്റല്‍ മാസികയായ ‘ആഫ്റ്റര്‍ മിഡ്‌നൈറ്റി’ല്‍ പ്രസിദ്ധീകരിച്ച ‘ഇന്ത്യന്‍ നൂക്ലിയര്‍ ഫോഴ്‌സസ് 2017’ എന്ന ലേഖനത്തിലാണ് ആണവ വിദഗ്ധര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

120, 130 അണ്വായുധങ്ങള്‍ ഇന്ത്യ ഇതുവരെ നിര്‍മിച്ചിട്ടുണ്ടാകും എന്നാല്‍ 150 മുതല്‍ 200 വരെ അണ്വായുധങ്ങള്‍ നിര്‍മിക്കാനാവശ്യമായ പ്ലൂട്ടോണിയം ഇന്ത്യയുടെ പക്കലുണ്ടെന്നും ഹാന്‍സ് എം. ക്രിസ്റ്റെന്‍സെനും റോബര്‍ട്ട് എസ്. നോറിസും വ്യക്തമാക്കുന്നു.

നിലവില്‍ ഏഴ് ആണവ സംവിധാനങ്ങളാണ് ഇന്ത്യ നിര്‍മിക്കുന്നത്. രണ്ടു വിമാനങ്ങളും നിലത്തുനിന്നു തൊടുക്കാവുന്ന നാല് ബാലിസ്റ്റിക് മിസൈലുകളും കടലില്‍നിന്നു വിക്ഷേപിക്കാവുന്ന ഒരു ബാലിസ്റ്റിക് മിസൈലും കൂടാതെ നാല് സംവിധാനങ്ങള്‍ കൂടിയും ഇതില്‍ ഉള്‍പ്പെടുന്നു.

സേനയുടെ ഭാഗമാക്കി അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ഇവ വിന്യസിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അണ്വായുധത്തിന് ഉപയോഗിക്കാന്‍ പറ്റുന്നതരത്തില്‍ 600 കിലോ പ്ലൂട്ടോണിയം ഇന്ത്യ നിര്‍മിച്ചിട്ടുണ്ട്. എന്നാല്‍, ഇവ അണ്വായുധ നിര്‍മാണത്തിനു മാത്രമായല്ല ഉപയോഗിച്ചിരിക്കുന്നത്.

അഗ്‌നി 4 വടക്കുകിഴക്കന്‍ ഇന്ത്യയില്‍നിന്ന് ചൈനയിലെ ലക്ഷ്യ സ്ഥാനങ്ങളിലേക്കു വിക്ഷേപിക്കാന്‍ ഉതകുന്ന തരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ബെയ്ജിങ്, ഷാങ്ഹായ് എന്നിവയും ഇതിന്റെ ദൂരപരിധിയില്‍പ്പെടുന്നു.

ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (അഗ്‌നി 5) ഇന്ത്യ വികസിപ്പിക്കുന്നത് 5000 ത്തില്‍ അധികം കിലോമീറ്ററുകള്‍ സഞ്ചരിക്കാന്‍ പര്യാപ്തമായ വിധത്തിലാണ്.

പരീക്ഷണഘട്ടത്തിലുള്ള മിസൈല്‍ വിജയകരമായാല്‍ ഇന്ത്യയുടെ മധ്യ, ദക്ഷിണ മേഖലകളില്‍നിന്നു ചൈനയെ ലക്ഷ്യമാക്കി ഇവ വിക്ഷേപിക്കാനാകുമെന്നും ഇന്ത്യന്‍ നൂക്ലിയര്‍ ഫോഴ്‌സസ് 2017 വ്യക്തമാക്കുന്നു.

Top