സമാധാന ചര്‍ച്ചകള്‍ക്ക് ഇനിയും തയ്യാറെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി

വാഷിംഗ്ടണ്‍: ഇന്ത്യയുമായുള്ള സമാധാനചര്‍ച്ചയ്ക്ക് ഇനിയും തയ്യാറാണെന്ന സൂചന നല്‍കി പാക്കിസ്ഥാന്‍. ജൂലൈയില്‍ നടന്ന ഒരു സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ സമാധാന ചര്‍ച്ച വേണ്ടെന്ന് വെച്ചതെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുഷേറി വാഷിങ്ടണിലെ പാക്കിസ്ഥാന്‍ എംബസിയില്‍ വെച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഞങ്ങള്‍ വാതിലുകള്‍ അവര്‍ക്ക് വേണ്ടി തുറന്നിട്ടിരിക്കുകയാണ്, എന്നാല്‍ ഇന്ത്യയാണ് ഇക്കാര്യത്തില്‍ വൈമനസ്യം കാണിക്കുന്നതെന്ന് ഖുറേഷി പറഞ്ഞു. വിഷയങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിച്ചാല്‍ അവ ഇല്ലാതാവില്ല. കാശ്മീരിലെ നിലവിലെ സാഹചര്യത്തില്‍ എന്തെങ്കിലും പുരോഗതിയുണ്ടാക്കാനും അതുവഴി സാധിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പാക്കിസ്ഥാനുമായുള്ള സമാധാന ചര്‍ച്ചയില്‍ നിന്ന് പിന്‍മാറാനുള്ള ഇന്ത്യയുടെ നീക്കത്തിന് പിന്നിലുള്ള യഥാര്‍ത്ഥ കാരണം തനിക്ക് ഇപ്പോഴു അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘നിശ്ചയിക്കും, എന്നാല്‍ നിശ്ചയിക്കില്ല. വരുന്നു എന്ന് പറയും, എന്നാല്‍ വരില്ലെന്ന് തീരുമാനിക്കും. സമ്മതമാണെന്ന് പറയും. പിന്നീട് വിസ്സമ്മതിക്കും. സത്യസന്ധമായ മാര്‍ഗത്തിലൂടെ ഇന്ത്യയുമായി കണ്ട് സംസാരിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. നയതന്ത്രപരമായ രീതിയിലായിരുന്നില്ല അവര്‍ ഞങ്ങളോട് പ്രതികരിച്ചത്. ഞങ്ങളുടെ പ്രതികരണം പക്വതയോടെ ആയിരുന്നു. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷ്മസ്വരാജിന്റെ ഭാഷ ഒരു രാജ്യത്തിന്റെ വിദേശകാര്യമന്ത്രിക്ക് ചേര്‍ന്നതല്ലായിരുന്നു’ ഖുറേഷി കുറ്റപ്പെടുത്തി.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മറ്റൊരു യുദ്ധത്തിലേക്ക് കാര്യങ്ങള്‍ മാറുമോ എന്ന ചോദ്യത്തിന് യുദ്ധത്തെക്കുറിച്ച് ആരാണ് സംസാരിക്കുന്നത് എന്നായിരുന്നു ഖുറേഷിയുടെ മറു ചോദ്യം. പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നും സമാധാനശ്രമത്തിന് മുന്‍ കൈ എടുക്കുന്നത് ഒരു കഴിവില്ലായ്മയായി ആരും കാണേണ്ടെന്നും പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ഖുറേഷി തുറന്നടിച്ചു.

Top