ഇന്ത്യ-പാക് ലോകകപ്പ് മത്സരത്തിന്റെ ടിക്കറ്റ് നിരക്ക് 1.86 കോടി രൂപ വരെ വിലയുണ്ടെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹി: ഐസിസി ട്വന്റി20 ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റ് നിരക്കാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. 2024 ജൂണ്‍ ഒന്നിനാണ് ടൂര്‍ണമെന്റിന് തുടക്കമാകുന്നത്. ടി20 ലോകകപ്പിന്റെ ആദ്യഘട്ട ടിക്കറ്റ് വില്‍പ്പന ഫെബ്രുവരി 22ന് ആരംഭിച്ചിരുന്നു. ടൂര്‍ണമെന്റിലെ കരുത്തരായ ഇന്ത്യയുടെ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റിനാണ് ഏറ്റവും കൂടുതല്‍ ആരാധകരുള്ളത്.

ഇന്ത്യ-പാക് ക്ലാസിക് പോരാട്ടത്തിന്റെ ടിക്കറ്റിന് 1.04 ലക്ഷം രൂപയാണ് ഏറ്റവും കുറഞ്ഞ വിലയായി ഈടാക്കുന്നത്. അതേസമയം വിഐപി ടിക്കറ്റുകള്‍ക്ക് ഒരു കോടിരൂപയിലേറെയാണ് വില. പ്ലാറ്റ്ഫോം ഫീസ് ഉള്‍പ്പടെ 1.86 കോടി രൂപയാണ് ഏറ്റവും ഉയര്‍ന്ന നിരക്കായി ഈടാക്കുന്നത്. 2023 ഏകദിന ലോകകപ്പില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിനുള്ള കരിഞ്ചന്ത ടിക്കറ്റ് നിരക്കിനേക്കാള്‍ മൂന്നിരട്ടി വിലയാണ് ഇത്.എന്നാല്‍ ഈ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ക്ക് വിവിധ കരിഞ്ചന്ത പ്ലാറ്റ്ഫോമുകളില്‍ 1.86 കോടി രൂപ വരെ വിലയുണ്ടെന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍. ആദ്യ ഘട്ടങ്ങളില്‍ ഒരു ടിക്കറ്റിന്റെ ഏറ്റവും കുറഞ്ഞ വില 497 രൂപയും ഉയര്‍ന്ന തുക നികുതി കൂടാതെ 33,148 രൂപയുമായിരുന്നു. എന്നാല്‍ നിലവില്‍ റീസെയില്‍ വെബ്സൈറ്റുകളില്‍ ലക്ഷങ്ങളാണ് ടിക്കറ്റിന് വില വരുന്നത്. ശരാശരി 33 ലക്ഷം രൂപയാണ് റീസെയില്‍ മാര്‍ക്കറ്റിലെ വില.

ഇന്ത്യയുടെ രണ്ട് മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകളെല്ലാം ഇതിനോടകം തന്നെ വിറ്റുപോയെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. കാനഡയ്ക്കും ചിരവൈരികളായ പാകിസ്താനും എതിരെയുള്ള മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകളാണ് വിറ്റുപോയത്. പാകിസ്താനെതിരെയുള്ള മത്സരം ജൂണ്‍ 9ന് ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ്. കാനഡയ്ക്കെതിരെ ജൂണ്‍ 15ന് ഫ്ളോറിഡയിലുമാണ്.

Top