ഹൈദരാബാദ് നൈസാമിന്റെ കോടികളുടെ നിക്ഷേപം ഇന്ത്യയിലേക്കോ; പിന്‍ഗാമികള്‍ ഇന്ത്യയ്‌ക്കൊപ്പം

ന്യൂഡല്‍ഹി/ലണ്ടന്‍: പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഹൈദരാബാദ് നൈസാം ലണ്ടനിലെ ബാങ്കില്‍ നിക്ഷേപിച്ച തുകയെച്ചൊല്ലി ബ്രിട്ടീഷ് ഹൈക്കോടതിയില്‍ പാക്കിസ്ഥാനുമായി നടന്നുവരുന്ന കേസില്‍ ഇന്ത്യയ്ക്ക് നിര്‍ണായക നേട്ടം. നൈസാമിന്റെ പിന്‍ഗാമിയും എട്ടാം ഹൈദരാബാദ് നൈസാമുമായ മുകാറാം ജായും സഹോദരന്‍ മുഫാഖാം ജായും ചൊവ്വാഴ്ച ഇന്ത്യയ്‌ക്കൊപ്പം കക്ഷിചേര്‍ന്നു.

ഹൈദരാബാദ് നൈസാമായിരുന്ന ഒസ്മാന്‍ അലി ഖാന്‍ 1948ല്‍ ബ്രിട്ടനിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മിഷണര്‍ക്ക് കൈമാറിയ പത്തുലക്ഷം പൗണ്ടിനെച്ചൊല്ലിയാണ് തര്‍ക്കം. 2019-ല്‍ ഇത് 3.5 കോടി പൗണ്ടായി (ഏകദേശം 308 കോടി രൂപ) വളര്‍ന്നു. ഹൈദരാബാദ് നൈസാമിന്റെ തുക തങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന് ഇന്ത്യയുടെ പിന്തുണയോടെ നൈസാമിന്റെ പിന്‍ഗാമികള്‍ വാദിച്ചു.

എന്നാല്‍ അതിന്റെ അവകാശം തങ്ങള്‍ക്ക് തന്നെയാണെന്ന് പാക്കിസ്ഥാന്‍ മറുവാദമുന്നയിക്കുന്നു. തുക കൈമാറുന്ന സമയത്ത് പാക്കിസ്ഥാനിലാണോ ഇന്ത്യയിലാണോ ചേരേണ്ടതെന്ന് നൈസാമിന് സംശയമുണ്ടായിരുന്നെന്നും പിന്നീട് ഇന്ത്യയില്‍ ചേരാന്‍ തീരുമാനിച്ചശേഷം ഈ തുക അദ്ദേഹം തിരികെയാവശ്യപ്പെട്ടിരുന്നെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

Top