ഇന്ത്യാ-പാക് ചര്‍ച്ച; മധ്യസ്ഥത വഹിച്ച്‌ യുഎഇ

ദുബായ്: കശ്മീരില്‍ വെടിനിര്‍ത്തല്‍ സാധ്യമാക്കുന്നതിന് ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ മധ്യസ്ഥത വഹിച്ച യുഎഇയുടെ നടപടിയെ പ്രകീര്‍ത്തിച്ച്  പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി. യുഎഇ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം ഗള്‍ഫ് മാധ്യമങ്ങള്‍ക്ക്‌ നല്‍കിയ അഭിമുഖത്തിലാണ് യുഎഇയില്‍ വെച്ച് നടന്ന ഇന്ത്യ-പാക് ചര്‍ച്ചയെ കുറിച്ചും അതില്‍ യുഎഇയുടെ മധ്യസ്ഥതയെയും കുറിച്ച് സംസാരിച്ചത്.

പതിറ്റാണ്ടുകളായി പാകിസ്താന്റെ സുഹൃദ് രാഷ്ട്രമായ യുഎഇയെ കുറിച്ച് തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും ആ വിശ്വാസമാണ് ഇന്ത്യന്‍ പ്രതിനിധികളുമായുള്ള ചര്‍ച്ചയ്ക്ക് യുഎഇയുടെ മധ്യസ്ഥത തങ്ങള്‍ അംഗീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യയമായാണ് ഇന്ത്യയുമായി യുഎഇയില്‍ വെച്ച് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടന്ന കാര്യം ഒരു പാക് ഭരണാധികാരി ശരിവയ്ക്കുന്നത്. പാകിസ്താനില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള നിരവധി പേര്‍ യുഎഇയില്‍ താമസിക്കുന്നുണ്ട് എന്നതിനാല്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനം പുലര്‍ന്നുകാണുന്നതില്‍ അവര്‍ക്കുള്ള താല്‍പര്യത്തില്‍ അല്‍ഭുതപ്പെടാനില്ല.

യുഎഇ ആയാലും മറ്റേതെങ്കിലും രാജ്യമാണെങ്കിലും മൂന്നാം കക്ഷിയുടെ മധ്യസ്ഥത പാകിസ്താന്‍ എന്നും സ്വാഗതം ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി യുഎഇയിലെത്തിയ പാക് വിദേശകാര്യമന്ത്രി, പക്ഷെ, യുഎഇ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജെയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു. രണ്ട് ആണവ ശക്തികള്‍ തമ്മില്‍ ആരോഗ്യകരമായ ബന്ധം പുനസ്ഥാപിക്കുന്നതിന് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ യുഎഇ മധ്യസ്ഥത വഹിക്കുന്ന കാര്യം കഴിഞ്ഞ ദിവസം യുഎഇയുടെ യുഎസ് അംബാസഡര്‍ യൂസുഫ് അല്‍ ഉതൈബയും തുറന്നുപറഞ്ഞിരുന്നു.

Top