മുന്‍നിര രാജ്യങ്ങളെ വെല്ലും ഇന്ത്യന്‍ പ്രതിരോധം, മിസൈല്‍ സാങ്കേതികവിദ്യയില്‍ സ്വയംപര്യാപ്തം

ന്യൂഡല്‍ഹി: മിസൈല്‍ സാങ്കേതികവിദ്യയില്‍ ഇന്ത്യ പൂര്‍ണമായും സ്വയംപര്യാപ്തമായിക്കഴിഞ്ഞെന്ന് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ചെയര്‍മാന്‍ ജി. സതീഷ് റെഡ്ഡി. മിസൈല്‍ നിര്‍മാണ മേഖലയില്‍ ഇനി ഒറ്റയ്ക്ക് മുന്നേറാന്‍ ഇന്ത്യയ്ക്ക് സാധിക്കും. മേഖലയില്‍ അത്യാധുനിക സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനാണ് ഇപ്പോള്‍ ഇന്ത്യ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല സംഘടിപ്പിച്ച ഓണ്‍ലൈന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിആര്‍ഡിഒയുടെ ഈ നേട്ടത്തിലേക്കുള്ള വളര്‍ച്ചയില്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്റെയും മറ്റു ശാസ്ത്രജ്ഞരുടെയും പങ്ക് സുപ്രധാനമായിരുന്നെന്നും സതീഷ് റെഡ്ഡി ചൂണ്ടിക്കാട്ടി. ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസ്സൈല്‍ ഡവലപ്മെന്റ് പ്രോഗ്രാമിന്റെ (ഐജിഎംഡിപി) ഭാഗമായി പൃഥ്വി, ആകാശ്, ത്രിശൂല്‍, നാഗ് എന്നീ മിസ്സൈലുകള്‍ നാം വികസിപ്പിച്ചിട്ടുണ്ടെന്നും, രാജ്യം കൈവരിച്ച സാങ്കേതിക നേട്ടത്തിന്റെ ഉദാഹരണമായിരുന്നു അഗ്‌നി മിസൈല്‍. ഇതോടെ ശത്രുമിസൈലിനെ തടയാനും നശിപ്പിക്കാനും ശേഷിയുള്ള മിസൈലുകള്‍ കൈവശമുള്ള ഏതാനും രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടംപിടിച്ചെന്നും സതീഷ് റെഡ്ഡി അറിയിച്ചു. ഇന്ത്യയുടെ എ-സാറ്റ് (ആന്റി സാറ്റലൈറ്റ്) മിസൈല്‍ 2019 മാര്‍ച്ചില്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചതോടെ ഈ സാങ്കേതികത കൈവശമുള്ള യുഎസ്, റഷ്യ, ചൈന തുടങ്ങിയ മുന്‍നിര രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയുമെത്തിയെന്നും അദ്ദേഹം പറഞ്ഞു.

പ്രതിരോധ മേഖലയില്‍ ഡ്രോണ്‍ അധിഷ്ഠിത ആയുധങ്ങള്‍ക്ക് പുതിയ കാലത്ത് സുപ്രധാന പങ്കാണുള്ളതെന്നും, ഈ മേഖലയിലും ഇന്ത്യ കാര്യമായ ഗവേഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ത്തന്നെ നമ്മുടെ യുവാക്കളായ ഗവേഷകര്‍ നിരവധി സങ്കേതങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും സതീഷ് റെഡ്ഡി വ്യക്തമാക്കി.

Top