ഷഹീന്‍ ബാഗ്; മധ്യസ്ഥ സമിതി റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചു, കേസ് മറ്റന്നാള്‍

ന്യൂഡല്‍ഹി: ഷഹീന്‍ ബാഗ് പ്രതിഷേധക്കാരുമായി ചര്‍ച്ചകള്‍ നടത്തിയ ശേഷം മധ്യസ്ഥ സമിതി റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചു. സുപ്രീം കോടതി നിയമിച്ച സാധന രാമചന്ദ്രന്‍, സഞ്ജയ് ഹെഗ്‌ഡെ എന്നിവരാണ് മുദ്രവെച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന സമരക്കാരുമായി ഈ സമിതി അംഗങ്ങള്‍ നാലോളം തവണയാണ് ചര്‍ച്ച നടത്തിയത്. അതിനിടെ ഷഹീന്‍ ബാഗ് റോഡ് ഉപരോധത്തിന് എതിരായ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി മറ്റന്നാളത്തേക്ക് മാറ്റിവെച്ചു. മധ്യസ്ഥ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് വിശദമായി പഠിച്ചതിന് ശേഷമാകും ഹര്‍ജി പരിഗണിക്കുക.

മധ്യസ്ഥ സമിതിയിലെ അംഗമായ വജാഹത്ത് ഹബീബുള്ള കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സമാധാനപരമായ പ്രതിഷേധമാണ് നടക്കുന്നതെന്നും ഷഹീന്‍ ബാഗിനോട് ചേര്‍ന്ന അഞ്ച് സമാന്തര റോഡുകള്‍ പൊലീസ് അടച്ചിട്ടിരിക്കുകയാണെന്നുമായിരുന്നു ഹബീബുള്ളയുടെ റിപ്പോര്‍ട്ട് പറഞ്ഞത്.

ബിജെപി നേതാവ് നന്ദ കിഷോര്‍ ഗാര്‍ഗും, അഭിഭാഷകനായ അമിത് സാഹ്നിയുമാണ് ഷഹീന്‍ബാഗ് സമരം കാളിന്ദി കുഞ്ജ് – നോയ്ഡ പാത തടസ്സപ്പെടുത്തുന്നുവെന്നും ഇത് ജനജീവിതത്തെ ബാധിക്കുന്നുവെന്നും കാട്ടി സുപ്രീംകോടതിയെ സമീപിച്ചത്.

എന്നാല്‍ സമരക്കാര്‍ പലപ്പോഴും റോഡുകള്‍ തുറന്ന് കൊടുക്കാറുണ്ട്. ആംമ്പുലന്‍സിനും മറ്റും കടന്നുപോകാന്‍ അവര്‍ വഴിയൊരുക്കാറുണ്ട്. കഴിഞ്ഞ ദിവസം സമരപ്പന്തലിനോട് ചേര്‍ന്ന ഒമ്പതാം നമ്പര്‍ കാളിന്തി കുഞ്ച് – നോയിഡാ റോഡ് സമരക്കാര്‍ തറന്നിരുന്നു.

Top