‘ഓപ്പറേഷന്‍ താമര’? ഒരു യോഗം വിളിച്ചത് പവാറിന് തലവേദന, കോണ്‍ഗ്രസിന് നെഞ്ചിടിപ്പ്

മുംബൈ: മഹാരാഷ്ട്രയിലും ‘ഓപ്പറേഷന്‍ താമര’യെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ പ്രചരണത്തെ തള്ളി ‘മഹാ വികാസ് അഘാഡി’ നേതാക്കള്‍ രംഗത്ത്. മുതിര്‍ന്ന എന്‍സിപി നേതാവ് ശരദ് പവാരിന്റെ നേതൃത്വത്തില്‍ എംഎല്‍എമാരുടെ പ്രത്യേക യോഗം വിളിച്ചതിന് പിന്നാലെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ അടക്കം ഇത്തരത്തില്‍ അഭ്യൂഹം ഉയര്‍ത്തിയത്.

മധ്യപ്രദേശിലെ രാഷ്ട്രീയനാടകങ്ങള്‍ രാജ്യത്ത് ചര്‍ച്ചാവിഷയമായിരിക്കുന്ന സാഹചര്യത്തിലാണ് പവാര്‍ യോഗം വിളിച്ചത്, അതിനാല്‍ തന്നെ ശത്രുക്കള്‍ക്ക് അഭ്യൂഹങ്ങള്‍ പരത്താനുള്ള അവസരവും കൈവരുകയായിരുന്നു.

രാജ്യസഭ എംപി തെരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്താനാണ് എംഎല്‍എമാരുടെ യോഗം വിളിച്ചതെന്നാണ് ഇതിന് ശരദ് പവാര്‍ നല്‍കിയ വിശദീകരണം. മധ്യപ്രദേശിലെ സംഭവങ്ങളുമായി ഈ യോഗത്തിന് ബന്ധമില്ലെന്ന് വ്യക്തമാക്കിയ പവാര്‍ യോഗത്തിലെ തീരുമാനങ്ങളും ചൂണ്ടിക്കാട്ടി. ‘രാജ്യസഭ എംപി തെരഞ്ഞെടുപ്പില്‍ തന്നെയും ഫൗസിയ ഖാനെയും മത്സരിപ്പിക്കാന്‍ എന്‍സിപി തീരുമാനിച്ചു. ബുധനാഴ്ച നാമനിര്‍ദേശ പത്രികയും നല്‍കി. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ തന്ത്രങ്ങള്‍ തീരുമാനിക്കാനാണ് യോഗം ചേര്‍ന്നത്’- അദ്ദേഹം പറഞ്ഞു.

അതേസമയം മഹാരാഷ്ട്ര സര്‍ക്കാര്‍ ‘സേഫ് സോണി’ലാണെന്നാണ് മഹാ സഖ്യത്തിലെ കക്ഷിയായ കോണ്‍ഗ്രസിന്റെ വാദം. മഹാരാഷ്ട്രയില്‍ സഖ്യസര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ കോ ഓഡിനേഷനുണ്ടെന്നും ബിജെപിക്ക് തകര്‍ക്കാനാകില്ലെന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ബാലാസാഹേബ് തൊറാട്ട് വ്യക്തമാക്കി.

Top