‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം ദുരുപയോഗം ചെയ്യുന്നു; ബിജെപിക്ക് പരോക്ഷ വിമര്‍ശനം!

‘ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യം ദുരുപയോഗം ചെയ്യപ്പെടുന്നതായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആരോപിച്ചു. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രസംഗങ്ങളെ ആസ്പദമാക്കിയുള്ള ‘ഹു ഈസ് ഭാരത് മാതാ’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് അദ്ദേഹത്തിന്റെ പ്രതകരണം.

‘ഇന്ത്യയെ കുറിച്ചുള്ള തീവ്രവാദപരവും തികച്ചും വൈകാരികപരവുമായ ആശയങ്ങള്‍ സൃഷ്ടിക്കുന്നതിന് വേണ്ടി ഭാരത് മാതാ കീ ജയ് എന്ന വാചകത്തെ ദുരുപയോഗം ചെയ്യുന്നു’-മന്‍മോഹന്‍ സിംഗ് പറഞ്ഞു.

മാത്രമല്ല, ഇന്ത്യ ലോകത്തിലെ തന്നെ വലിയ ശക്തികളിലൊന്നായി മാറിയതിന് പിന്നില്‍ ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റുവിന് വലിയ പങ്കാണുള്ളതെന്നും വ്യത്യസ്തമായ സാമൂഹികവും രാഷ്ട്രീയവുമായ കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു ജനാധിപത്യ ജീവിതരീതിയാണ് അദ്ദേഹം സ്വീകരിച്ചിരുന്നതെന്നും മന്‍മോഹന്‍ സിംഗ് അഭിപ്രായപ്പെട്ടു.

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ ശേഷം നെഹ്‌റുവിന്റെ നേതൃപാടവം ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യ ഇന്നത്തെ അവസ്ഥ കൈവരിക്കില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയെയും കേന്ദ്ര സര്‍ക്കാരിനേയും പരോക്ഷമായി വിമര്‍ശിക്കുന്നതായിരുന്നു മന്‍മോഹന്‍ സിംഗിന്റെ പ്രസ്താവന. ചിലര്‍ക്ക് ചരിത്രം കൃത്യമായ വായിക്കാനും മനസിലാക്കാനുമുള്ള ക്ഷമയില്ലെന്നും തെറ്റുകളെ ഇല്ലായ്മ ചെയ്യാന്‍ ചരിത്രത്തിന് സാധിക്കുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

പുരുഷോത്തം അഗര്‍ വാള്‍, രാധാകൃഷ്ണ എന്നിവരാണ് ‘ഹു ഈസ് ഭാരത് മാതാ’ എന്ന പുസ്തകം തയ്യാറാക്കിയത്. നെഹ്‌റുവിന്റെ ഓട്ടോബയോഗ്രഫി, ഗ്ലിംപ്‌സസ് ഓഫ് വേള്ഡ് ഹിസ്റ്ററി, ഡിസ്‌കവറി ഓഫ് ഇന്ത്യ എന്നീ പുസ്തകങ്ങളിലെ ഭാഗങ്ങളും അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെയും കത്തുകളുടെയും അഭിമുഖത്തിലെയും പ്രസക്തഭാഗങ്ങളും ഉള്‍പ്പെടുത്തിയതാണ് പുസ്തകം.

Top