‘ഒരു ജഡ്ജ്, അരുണ്‍ മിശ്രയപ്പോലെയിരിക്കണം’; മോദിയെ വാനോളം പുകഴ്ത്തിയതിന് കട്ജു

ന്യൂഡല്‍ഹി: അന്താരാഷ്ട്ര തലത്തില്‍ പ്രസിദ്ധനായ ദീര്‍ഘദര്‍ശിയെന്ന് മോദിയെ വാഴ്ത്തിയ സുപ്രീംകോടതി ജഡ്ജി, ജസ്റ്റിസ് അരുണ്‍ മിശ്രയെ വിമര്‍ശിച്ച് മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു രംഗത്ത്. സുപ്രീംകോടതി സംഘടിപ്പിച്ച അന്താരാഷ്ട്ര ജുഡീഷ്യല്‍ കോണ്‍ഫറന്‍സിലായിരുന്നു അരുണ്‍ മിശ്ര മോദിയെ പുകഴ്ത്തിയത്.

അതേസമയം ”സുപ്രീം കോടതി ജഡ്ജ് എങ്ങനെയായിരിക്കണം? അരുണ്‍ മിശ്രയപ്പോലെയിരിക്കണം” എന്നാണ് കട്ജുവിന്റെ വിമര്‍ശനം. ട്വിറ്ററിലൂടെ ആയിരുന്നു കഡ്ജുവിന്റെ പരാമര്‍ശം.

ആഗോള തലത്തില്‍ ചിന്തിക്കുകയും പ്രാദേശികമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബഹുമുഖ പ്രതിഭയാണ് നരേന്ദ്ര മോദിയെന്നും ജസ്റ്റീസ് മിശ്ര പറഞ്ഞിരുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ഭീകരതയില്ലാത്ത, സമാധാനവും സുരക്ഷയുമുള്ള ലോകത്തിനായി ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. വികസനത്തോടൊപ്പം പരിസ്ഥിതി സംരക്ഷണവും മുഖ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന അഞ്ച് ജഡ്ജിമാരില്‍ ഒരാളാണ് ജസ്റ്റിസ് അരുണ്‍ മിശ്ര. പ്രധാനമന്ത്രിയെ കൂടാതെ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ, ജസ്റ്റിസ് എന്‍.വി.രമണ, ജസ്റ്റിസ് എല്‍. നാഗേശ്വര റാവു, അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍, വിവിധ ഹൈക്കോടതി ജഡ്ജിമാര്‍, 24 വിദേശ രാജ്യങ്ങളില്‍നിന്നുള്ള ജഡ്ജിമാര്‍, അഭിഭാഷകര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Top