‘ഇത് ബംഗാളാണ്, ഇവിടെയുള്ള എല്ലാവരും ഇന്ത്യക്കാരും’; മമതാ ബാനര്‍ജി ‘കലിപ്പിലാണ്’

കൊല്‍ക്കത്ത: ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലെത്തിയവര്‍ ഇപ്പോള്‍ ഇന്ത്യക്കാരാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാളിലേക്ക് എത്തിയവര്‍ക്ക് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാമെന്നും പ്രത്യേകമായി പൗരത്വത്തിന് അപേക്ഷിക്കേണ്ടതില്ലെന്നും മമതാ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ബംഗാളിനെ മറ്റൊരു ഡല്‍ഹിയാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും എന്നാല്‍ അത് താന്‍ അനുവദിക്കില്ലെന്നും മമത പറഞ്ഞു.

‘ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലെത്തിയവര്‍ ഇപ്പോള്‍ ഇന്ത്യക്കാരാണ്. അവര്‍ക്ക് പൗരത്വം ലഭിച്ചിട്ടുണ്ട്. പ്രത്യേകമായി അപേക്ഷിക്കേണ്ടതില്ല. മുഖ്യമന്ത്രിയെയും പ്രധാനമന്ത്രിയെയും തെരഞ്ഞെടുക്കേണ്ട തെരഞ്ഞെടുപ്പില്‍ നിങ്ങള്‍ക്ക് വോട്ട് ചെയ്യാം. നിങ്ങള്‍ പൗരന്മാരല്ലെന്ന് ചിലര്‍ പറയും. അവരെ വിശ്വസിക്കരുത്. ഇത് ബംഗാളാണെന്ന് മറക്കരുത്. ഡല്‍ഡഹിയില്‍ സംഭവിച്ചത് ഇവിടെ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ബംഗാളിനെ മറ്റൊരു ഡല്‍ഹിയോ ഉത്തര്‍പ്രദേശോ ആക്കി മാറ്റാന്‍ ഞങ്ങള്‍ സമ്മതിക്കില്ല.’- മമതാ ബാനര്‍ജി പറഞ്ഞു.

അതേസമയം, മമതാ ബാനര്‍ജി ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്നും മുസ്ലീം വോട്ട് ബാങ്കാണ് മമതയുടെ ലക്ഷ്യമെന്നും ബിജെപി ആരോപിച്ചു.

Top