കൊറോണയില്‍ ‘മുങ്ങി’ വിശ്വാസവോട്ടെടുപ്പ്; മധ്യപ്രദേശില്‍ നിയമസഭാ സമ്മേളനം 26 വരെ നീട്ടി

കൊറോണയുടെ പശ്ചാത്തലത്തില്‍ മധ്യപ്രദേശില്‍ നിയമസഭാ സമ്മേളനം ഈ മാസം 26 വരെ നീട്ടി വെച്ചു. വിശ്വാസവോട്ടെടുപ്പ് നടത്തുന്നതിനെ സംബന്ധിച്ചുള്ള അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിയമസഭാ സമ്മേളനം നീട്ടിവെച്ചത് എന്നത് കമല്‍ നാഥ് സര്‍ക്കാരിന് ആശ്വാസം പകരുന്ന കാര്യമാണ്. ഗവര്‍ണറുടെ നയ പ്രഖ്യാപന പ്രസംഗത്തിന് പിന്നാലെയാണ് സഭ നീട്ടിവെച്ചകാര്യം സ്പീക്കര്‍ എന്‍.പി. പ്രജാപതി അറിയിച്ചത്.

കേവലഭൂരിപക്ഷം നഷ്ടമായ കമല്‍ നാഥ് സര്‍ക്കാര്‍ തിങ്കളാഴ്ചതന്നെ നിയമസഭയില്‍ വിശ്വാസംതേടണമെന്ന് ഗവര്‍ണര്‍ കഴിഞ്ഞദിവസം നിര്‍ദേശിച്ചിരുന്നു. അതേസമയം സഭാസമ്മേളനത്തിന്റെ അജണ്ടയില്‍ സ്പീക്കര്‍ വിശ്വാസവോട്ടെടുപ്പ് ഉള്‍പ്പെടുത്തിയിരുന്നില്ല. തുടര്‍ന്ന് ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഗവര്‍ണറുടെ നിര്‍ദേശം സ്പീക്കര്‍ തള്ളുകയായിരുന്നു.

ഹരിയാനയിലേക്ക് മാറ്റിയിരുന്ന ബിജെപി എംഎല്‍എമാരും ജയ്പൂരിലേക്ക് മാറ്റിയിരുന്ന കോണ്‍ഗ്രസ് എംഎല്‍എമാരും രാവിലെ നിയമസഭയിലെത്തിയിരുന്നു. രണ്ടു മിനിറ്റ് മാത്രം നയ പ്രഖ്യാപന പ്രസംഗം നടത്തിയ ശേഷം ഗവര്‍ണര്‍ മടങ്ങുകയായിരുന്നു. ഭരണഘടന പ്രകാരമുള്ള നിയമങ്ങള്‍ എല്ലാവരും പാലിക്കേണ്ടതുണ്ടെന്നും, മധ്യപ്രദേശിന്റെ അന്തസ്സ് സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കോണ്‍ഗ്രസ് വിമതരായ 22 എംഎല്‍എമാര്‍ ബംഗളൂരുവില്‍ തുടരുകയാണ്.

വിജയ ചിഹ്നം കാണിച്ചാണ് മുഖ്യമന്ത്രി കമല്‍ നാഥ് എംഎല്‍എമാര്‍ക്കൊപ്പം സഭയിലെത്തിയത്.

Top